‘നിറക്കണ്ണുകളോടെ മോഹൻലാൽ, സിദ്ധാർത്ഥിനെ ആശ്വസിപ്പിച്ച് മമ്മൂട്ടി..’ – കെ.പി.എ.സി ലളിതയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് താരങ്ങൾ

മലയാളത്തിന്റെ മഹാനടി കെ.പി.എ.സി ലളിത വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ വിടപറഞ്ഞിരിക്കുകയാണ്. 1969-ൽ പുറത്തിറങ്ങിയ കൂട്ടുകുടുംബം എന്ന സിനിമയിലൂടെ സിനിമ ജീവിതത്തിന് തുടക്കം കുറിച്ച കെ.പി.എ.സി ലളിത നാടകത്തിൽ നിന്നുമാണ് സിനിമയിലേക്ക് എത്തിയത്. പത്താമത്തെ വയസ്സ് മുതൽ നാടകത്തിൽ അഭിനയിച്ച് തുടങ്ങിയ ലളിത, കെ.പി.എ.സിയിലൂടെയാണ് വളർന്നത്.

അതുകൊണ്ട് തന്നെ തന്റെ പേരിനൊപ്പം കെ.പി.എ.സി എന്ന കൂടി താരം ചേർത്തു. മഹേശ്വരി എന്നായിരുന്നു കെ.പി.എ.സി ലളിതയുടെ യഥാർത്ഥ പേര്. സിനിമയിൽ വന്ന ശേഷമാണ് ലളിത എന്ന പേര് സ്വീകരിച്ചത്. സിനിമയിൽ അഭിനയം തുടങ്ങിയപ്പോൾ തന്നെ ലളിത തന്റെ സ്ഥാനം ഉറപ്പിച്ചിരുന്നു. സ്വാഭാവികമായ അഭിനയ ശൈലിയായിരുന്നു ഈ അഭിനയത്രിയെ അന്നത്തെ നടിമാരിൽ നിന്ന് വ്യത്യസ്തയാക്കിയത്.

പിന്നീട് ഇങ്ങോട്ട് എത്രെയെത്രെ സിനിമകളിലാണ് കെ.പി.എ.സി ലളിത നമ്മളെ ചിരിപ്പിക്കുകയും കരിയിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തിരിക്കുന്നത്. എല്ലാത്തരം വേഷങ്ങളും ചെയ്യാൻ കഴിയുമെന്നത് തന്നെയായിരുന്നു ഈ അഭിനയത്രിയെ മലയാളികളുടെ പ്രിയങ്കരിയാക്കി മാറ്റാൻ കാരണമായത്. 1978-ലായിരുന്നു സംവിധായകൻ ഭരതനുമായുളള കെ.പി.എ.സി ലളിതയുടെ വിവാഹം.

‘നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കിയിലെ മീനാക്ഷി, കോട്ടയം കുഞ്ഞച്ചനിലെ ഏലിയാമ്മ, ഗോഡ് ഫാദറിലെ കൊച്ചമ്മിണി, അമരത്തിലെ ഭാർഗവി, വിയറ്റ്നാം കോളനിയിലെ പട്ടാളം മേധാവി, മണിച്ചിത്രത്താഴിലെ ഭാസുര, തേന്മാവിൻ കൊമ്പത്തിലെ കാർത്തു, പവിത്രത്തിലെ പുഞ്ചിരി, സ്പടികത്തിലെ മേരി, അനിയത്തിപ്രാവിലെ അമ്മമ്മ, കന്മദത്തിലെ യശോദ, മനസ്സിനക്കരെയിലെ കുഞ്ഞു മരിയ, മാടമ്പിയിലെ ദേവികയമ്മ അങ്ങനെ എത്രയെത്ര കഥാപാത്രങ്ങൾ.

ഇത് കൂടാതെ മതിലുകളിലെ നാരായണി.. ശബ്ദം കൊണ്ട് മലയാളികൾ പ്രിയപ്പെട്ട കഥാപാത്രം! മലയാള സിനിമയിലെ ഈ അമ്മമഴക്കാറിനെ ഒരുനോക്ക് കാണാൻ വേണ്ടി സിനിമ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരെല്ലാം എത്തി. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, ഫഹദ് ഫാസിൽ, ദിലീപ്, ജയസൂര്യ തുടങ്ങിയ താരങ്ങൾ കെ.പി.എ.സി ലളിതയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.