‘സ്ത്രീകളെ വണ്ടിയിൽ കയറ്റിവിട്ട ശേഷമേ സെറ്റിൽ നിന്ന് ലാലേട്ടൻ പോവുക ഉള്ളായിരുന്നു..’ – നടി ഉർവശി

മോഹൻലാൽ-ഉർവശി ജോഡിയിൽ നിരവധി സിനിമകളാണ് മലയാളത്തിൽ സൂപ്പർഹിറ്റുകൾ ആയിട്ടുള്ളത്. മിഥുനം, കളിപ്പാട്ടം, ഭരതം, സ്പടികം, അഹം തുടങ്ങീ മലയാളികൾ എന്നും ഓർത്തിരിക്കുന്ന ഒരുപാട് നല്ല സിനിമകളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. മോഹൻലാൽ എന്ന വ്യക്തിയുടെ സത്പ്രവർത്തിയെ കുറിച്ച് ഇപ്പോൾ നടി ഉർവശി തുറന്നു പറഞ്ഞിരിക്കുകയാണ്.

താരസംഘടനയായ എ.എം.എം.എയുടെ വനിതാ ദിനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ഉർവശി മോഹൻലാലിനെ കുറിച്ച് പറഞ്ഞത്. “ഞാനൊക്കെ അഭിനയിക്കാൻ വന്നിരുന്ന സമയത്ത്, എല്ലാ കാലത്തും ശല്യങ്ങളും പ്രശ്നങ്ങളും ഒക്കെ ഉണ്ടായിരുന്നു. പക്ഷേ അന്നുള്ള പ്രതേകത എന്താണെന്ന് വച്ചാൽ, പ്രതേകിച്ച് ലാലേട്ടനെ പോലെയുള്ളവർ.. ഒരു ലൊക്കേഷനിൽ നിന്ന് പോകാൻ ഇന്നത്തെ പോലെ ഓരോത്തർക്കും പോകാൻ ഓരോ വാഹനം ഒന്നുമുണ്ടായിരുന്നില്ല.

ഷൂട്ടിംഗ് കഴിഞ്ഞാൽ ലാലേട്ടൻ ആദ്യം ശ്രദ്ധിക്കുന്നത് സ്ത്രീകൾക്കൊക്കെ പോയോ എന്നാണ്. അതിപ്പോൾ ഞാനെന്ന് മാത്രമല്ല ചെറിയ വേഷം പോലും ചെയ്യുന്നവരാകട്ടെ.. ഞങ്ങളെ വണ്ടിയിൽ കയറ്റിവിട്ടിട്ടേ അദ്ദേഹം പോവുകയുള്ളൂ. അങ്ങനെ സഹപ്രവർത്തകർക്ക് ഇടയിൽ തന്നെ സംരക്ഷിക്കാൻ മനസ്സുള്ളവരുണ്ട്. ചില കൃമികൾ അന്നും ഇന്നും ഉണ്ട് കേട്ടോ.. അതിനെ വിദഗ്ധമായി കൈകാര്യം ചെയ്യാനുള്ളത് പറഞ്ഞു തരാൻ ലളിത ചേച്ചിയെ പോലെയുള്ളവർ ഉണ്ടായിരുന്നു.

ഒരുപാട് പുരുഷന്മാർ നമ്മുടെ ജീവിതത്തിൽ സ്വാധീനിച്ചിട്ടുണ്ട്. അതൊക്കെ വിസ്മരിച്ച് ചില വ്യക്തികൾ ഉണ്ടാക്കിയ വേദനകൾ വച്ച് മുഴുവൻ പുരുഷന്മാരെയും തള്ളി പറയാൻ കഴിയില്ല. കുറച്ച് പ്രശ്നങ്ങൾ കൊണ്ട് ഇവിടെ നിന്ന് മാറി നിൽക്കുന്നവരെ കൂടി നമ്മുക്ക് ഒപ്പം കൂട്ടണമെന്നാണ് എന്റെ ആഗ്രഹം. എല്ലാ കാലത്തും നമ്മൾ ഒന്നാണ്..”, ഉർവശി പറഞ്ഞു. ചടങ്ങിൽ മുൻമന്ത്രി കെ.കെ ശൈലജ ടീച്ചറും മുൻ ഡി.ജി.പി ആർ ശ്രീലേഖയും പങ്കെടുത്തിരുന്നു.