‘ജീവിച്ചിരുന്നപ്പോൾ അനിയനെ ലാലേട്ടനെ കാണിക്കാൻ ശ്രമിച്ചു, ഇന്ന് അമ്മയിലൂടെ അവൻ ആ സാനിധ്യം അറിഞ്ഞിട്ടുണ്ടാവും..’ – നടി ശ്രുതി ജയൻ

മരിച്ചുപോയ അനിയന്റെയും അമ്മയുടെ മോഹൻലാലിനെ കാണണമെന്നുള്ള ആഗ്രഹം സാധിച്ചുകൊടുത്ത് നടി ശ്രുതി ജയൻ. ആ ആഗ്രഹം നടന്നതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചാണ് ശ്രുതി സെറിബ്രൽ പാൽസി ബാധിച്ച് മരിച്ച അനിയന്റെയും അമ്മയുടെയും ആഗ്രഹം സാധിച്ചതിന്റെ സന്തോഷം അറിയിച്ചത്. അമ്മയും ശ്രുതിയും മോഹൻലാലിന് ഒപ്പം നിൽക്കുന്ന ഫോട്ടോസും ശ്രുതി പങ്കുവച്ചു.

“അമ്മയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു ലാലേട്ടനെ കാണുക അതിലുപരി എന്റെ അമ്പൂന്റെയും(എന്റെ കുഞ്ഞനിയൻ). സെറിബ്രൽ പാൽസിയോടുകൂടി ജനിച്ച അവന് ഏറ്റവും ഇഷ്ടമുള്ള 2 വ്യക്തികളായിരുന്നു ലാലേട്ടനും സച്ചിൻ ടെൻദുൽകറും. ലാലേട്ടന്റെ എല്ലാ സിനിമകളും തീയേറ്ററിൽ കൊണ്ട് പോയി അവനെ കാണിക്കുമായിരുന്നു. ലാലേട്ടനെ കാണുമ്പോൾ അവൻ പ്രകടമാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കില്ല.

മോഹൻലാൽ എന്ന നടനുപരി അവന്റെ സ്വന്തം ആരോ ആയിരുന്നു ലാലേട്ടൻ. ജീവിച്ചിരുന്ന കാലമത്രയും ലാലേട്ടനും അവന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. അമ്മയാണ് നാനാ മാഗസിനിലൂടെയും ടീവിയിലും മറ്റും കാണിച്ച് ലാലേട്ടൻ എന്ന മഹാ പ്രതിഭയെ എന്റെ അനിയന്റെ ഉള്ളിൽ നിറച്ചത്. അവനെ കൊണ്ടുപോയി ലാലേട്ടനെ കാണിക്കണമെന്നായിരുന്നു ഞങ്ങളുടെ ശ്രമം, പക്ഷെ അന്ന് അത് നടന്നില്ല. അമ്പു ഞങ്ങളെ വിട്ടു പിരിഞ്ഞു 11 വർഷമായി.

ഈ കഴിഞ്ഞ അടുത്ത ദിവസമാണ് അവന്റെ ആ ആഗ്രഹം സാധിച്ചത്. എന്റെ അമ്മയിലൂടെ ആ സാനിധ്യം അവൻ അറിഞ്ഞിട്ടുണ്ടാകും. നന്ദി ലാലേട്ടാ.. പ്രിയപ്പെട്ട രാം ജി നന്ദി. എല്ലാത്തിനും..”, ശ്രുതി അമ്മയ്ക്കും മോഹൻലാലിനും ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുറിച്ചു. മോഹൻലാൽ എന്ന മനുഷ്യൻ എത്ര ആഴത്തിലാണ് ഓരോ മനസുകളിലും പതിഞ്ഞിരിക്കുന്നതെന്ന് വ്യക്തമാകുന്നതിന് ഒരു തെളിവുകൂടിയാണ് ശ്രുതിയുടെ കുറിപ്പ്.