‘അവരുടെ വേദന കേൾക്കുവാൻ വന്ന ഒരു ജനസേവകനുണ്ട്, സുരേഷ് ഗോപി!..’ – പിന്തുണയുമായി നടൻ വിവേക് ഗോപൻ

കരുവന്നൂർ സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് പണം നഷ്ടപ്പെട്ട ഇരയായവർക്ക് വേണ്ടി സുരേഷ് ഗോപി കഴിഞ്ഞ ദിവസം ഒരു പദയാത്ര നടത്തിയിരുന്നു. പദയാത്രയ്ക്ക് എതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ വന്നിരുന്നു. പദയാത്ര നടത്തി സുരേഷ് ഗോപിയുടെ പത ഇളകിയെന്ന് വരെ ട്രോളുകൾ വരികയും ചെയ്തിരുന്നു. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ പദയാത്രയെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് നടൻ വിവേക് ഗോപൻ.

“ഒരു ആയുസ്സ് മുഴുവൻ ചോരനീരാക്കി കൂട്ടിവെച്ച സമ്പാദ്യം പാഴായി പോകാതെയൊരു കരുതലെന്ന നിലയിലാണ് അവർ ഓരോത്തരും കരുവന്നൂർ ഉൾപ്പടെയുള്ള സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചത്. ആ കൂട്ടിവെച്ച കരുതൽധനത്തെ അവർ തങ്ങളുടെ സ്വപ്നങ്ങളെന്നും പ്രതീക്ഷകൾ എന്നും വിളിച്ചു, വിശ്വസിച്ചു. എന്നാൽ പാടത്ത് പണിയെടുക്കാതെ വരമ്പത്ത് പോലുമൊന്ന് എത്തി നോക്കാതെ കർഷകരെന്ന് സ്വയം വിളിച്ച ചിലർ ഒരു ഉള്ളിത്തൊലി പോലും ചുമക്കാതെ തൊഴിലാളിയെന്ന് സ്വയം വിളിച്ച ചിലർ.

സ്വയം നേതാവായ ചിലർ, നിക്ഷേപകരുടെ നെഞ്ചത്ത് കാര്യകാരി കൃഷിയിറക്കി അവരുടെ കരുതൽ ധനത്തെ കട്ടുമുടിച്ചു. തങ്ങളുടെ കള്ളപ്പണം വെളുപ്പിക്കാനുള്ള ഉപകരണങ്ങളാക്കി ഈ പാവങ്ങളെ മാറ്റി. ഫലമോ രോഗാതുരതയിൽ ചികിത്സ പോലും കിട്ടാതെ മരണപ്പെടേണ്ടി വന്നവരായി. മകളുടെ വിവാഹത്തിന് ആഗ്രഹിച്ച രീതിയിൽ നടത്താൻ കഴിയാതെ വിറങ്ങലിച്ച് നിൽക്കേണ്ടി വന്നവരായിരൊക്കെ അവർ മാറി.

അവരുടെ നിര നീണ്ടപ്പോൾ, പൊരി വെയിലിൽ അണിനിരന്നപ്പോൾ അവരുടെ ആ വേദന കേൾക്കുവാൻ വന്ന ഒരു ജനസേവകനുണ്ട്.. സുരേഷ് ഗോപി. സഹകാരികൾക്ക് വേണ്ടി നടത്തിയ സഹകാരി സംരക്ഷണ യാത്ര. ഈ അവകാശ സംരക്ഷണയാത്രയുടെ സദുദ്ദേശത്തിൽ സഹകാരികൾക്കോ ജനങ്ങൾക്കോ ലവലേശം സംശയം ഇല്ലെന്നിരിക്കെ അവകാശ സംരക്ഷണ കവല പ്രസംഗികൾക്ക് കോമാളിത്തരമായി ഇത് തോന്നി. സ്വാഭാവികം. പക്ഷേ മനസ്സിലാക്കേണ്ടത് സുരേഷ് ഗോപി നടക്കാൻ തുടങ്ങിയത് ജനങ്ങൾക്ക് വേണ്ടിയാണ്.

മറിച്ച് മഞ്ഞ കുട്ടിയും പേറി ജനങ്ങളുടെ അടുക്കള തോണ്ടാനോ ശാന്തമായ കാശ്മീരിൽ ശാന്തിയുടെ പിസിനിക് നടത്തി ശാന്തി ആസ്വദിക്കാനോ ഉരുട്ടാൻ കഴിയുന്ന ട്രോളി ബാഗിൽ തലയിൽ ചുവന്ന് തൊഴിലാളി പ്രശ്നം പഠിക്കാനോ ഇല്ലാത്ത വാളിന്റെ ഇടയിലൂടെ വല്ലാത്ത ആക്ഷൻ കാണിച്ച് നടക്കാനോ അല്ല. ചുരുക്കത്തിൽ പറഞ്ഞാൽ അദ്ദേഹത്തിന് അഭിനയം സിനിമയിൽ മാത്രായിരുന്നു. നിങ്ങളെ പോലെ പൊതുനിരത്തിൽ അഭിനയിച്ച കീശ വീർപ്പിക്കേണ്ട ഗതികേട് അദ്ദേഹത്തിന് ഇല്ലല്ലോ! അതുകൊണ്ട് ഒന്നോർക്കുക, ആന നടക്കും, അതുകണ്ട് ചാവേലികൾ ഓരിയിടും, ആനയുണ്ടോ നിൽക്കുന്നു അല്ലേ? നന്ദി..”, വിവേക് ഗോപൻ കുറിച്ചു.