‘തീവ്രത അളക്കാൻ അളവു യന്ത്രങ്ങൾ വരട്ടെ എന്ന് പറഞ്ഞില്ല, സുരേഷേട്ടൻ ഉള്ളത് ജനഹൃദയങ്ങളിൽ..’ – വിവേക് ഗോപൻ

സുരേഷ് ഗോപിയ്ക്ക് എതിരെ അപമര്യാദയായി പെരുമാറിയതിന് മാധ്യമപ്രവർത്തക പരാതി കൊടുത്തതിന് പിന്നാലെ സിനിമയിൽ പ്രവർത്തിക്കുന്ന താരങ്ങൾ അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ നടനും രാഷ്ട്രീയത്തിൽ സജീവമായ വിവേക് ഗോപൻ ഈ വിഷയത്തിൽ സുരേഷ് ഗോപിയെ പിന്തുണച്ചുകൊണ്ട് തന്റെ പ്രതികരണം ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുകയാണ്.

“ഒരിക്കൽ ഒരു മുതിർന്ന അദ്ധ്യാപകൻ എന്നോട് കണ്ണ് നിറഞ്ഞുകൊണ്ട് പറയുകയുണ്ടായി. പഠിപ്പിച്ച് കൊതി തീർന്നിട്ടില്ല. പക്ഷേ എത്രയും വേഗം റിട്ടയേർഡ് ആകണമെന്ന് തോന്നി പോകുന്നു. കാരണം ഭയമാണ്. ഞാൻ എന്റെ കുട്ടികളെ എന്റെ മക്കളെ പോലെ സ്നേഹിക്കും, ലാളിക്കും, ശാസിക്കും. അത് എന്റെ ശീലവും രീതിയുമായിപ്പോയി, യന്ത്രം പോലെ പ്രവർത്തിക്കാൻ എനിക്ക് അറിയില്ലെന്ന്.. പക്ഷേ അതിനൊക്കെ ഇല്ലാത്ത അർഥങ്ങൾ ചമയ്ക്കാൻ കഴുകാൻ കണ്ണുകളുമായി ചുറ്റും പറക്കുന്നവർ ഇന്നുണ്ടെന്ന് ഞാൻ തിരിച്ചറിയുന്നു. ഭയപ്പെടുന്നു.

പ്രിയപ്പെട്ട സുരേഷേട്ടനും സംഭവിച്ചത് നോക്കുക.. എനിക്ക് വ്യക്തിപരമായി ഏറെ അടുപ്പമുള്ള കാണുമ്പോളൊക്കെയും സ്നേഹത്തോടെ മാത്രം സംസാരിക്കുന്ന, കുടുംബ വിശേഷങ്ങൾ തിരക്കുന്ന നന്മയും നൈർമ്മല്യവും മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു സാധാരണക്കാരൻ. സ്ത്രീകളോട് അത്രയും ആദരവോടെ സ്വന്തം അമ്മയെ പോലെ, സ്വന്തം മകളെപ്പോലെ കാണുന്ന ഒരു മനുഷ്യൻ. ഞാൻ അഭിമാനത്തോടെ നേരിട്ട് കണ്ടിട്ടുണ്ട് പല തവണ.

എന്താണ് ശരിക്കും സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാം. തികച്ചും സൗഹൃദ അന്തരീക്ഷത്തിൽ ചിരിച്ചുകൊണ്ട് ചോദിച്ച ചോദ്യത്തിന് അതെ രീതിയിൽ തോളിൽ തട്ടിമറുപടി പറഞ്ഞതിന്റെ പേരിൽ കണ്ണിൽ കാണുന്നതെല്ലാം മഞ്ഞയായി മാത്രം കാണുന്ന മഞ്ഞപ്പിത്തം ബാധിച്ച ചിലർ അദ്ദേഹത്തെ കുരിശിലേറ്റാൻ ശ്രമിക്കുന്നു. പക്ഷേ നിങ്ങൾ ഒന്ന് അറിയുക.. സമരകോലാഹലത്തിനിടയിൽ തിക്കും തിരക്കും മുതലെടുത്ത് മുഖം നിറയെ നിഷ്കളങ്കത്വം വാരിപ്പൂശി അവസരം മുതലെടുത്ത് സർവലോക തൊഴിലാളികളെ സംഘടിപ്പിക്കാൻ അദ്ദേഹം ഇന്നുവരെ പരിശ്രമിച്ചിട്ടില്ല.

പ്രശ്നത്തിന്റെ തീവ്രത എത്രത്തോളം ഉണ്ടെന്ന് ബോധ്യപ്പെടാൻ ചൈനയിൽ നിന്നോ ക്യൂബയിൽ നിന്നോ പാർട്ടി ഓഫീസിൽ നിന്നോ അളവ് യന്ത്രങ്ങൾ വരട്ടെയെന്ന് ശാട്യം പിടിച്ചതുമില്ല. ഇന്ത്യൻ ഭരണഘടനയ്ക്കും മേലെയാണ് തങ്ങളെന്ന് പറഞ്ഞ് പാർട്ടി അന്വേഷണം ആവശ്യപ്പെട്ടില്ല. ഒരു മുഖംമൂടിയും ഇല്ലാതെ അദ്ദേഹം ആ പെൺകുട്ടിയോട്, ആ പെൺകുട്ടിക്കുണ്ടായ ബുദ്ധിമുട്ടിൽ പരസ്യമായി മാപ്പ് പറഞ്ഞു തന്റെ ഔന്നിത്യം കാട്ടി. ഇതിനിടയിൽ പീ ഡനാരോപണത്തിൽപ്പെട്ട് അന്വേഷണം നേരിടുന്ന ചാരിത്ര്യ ശുദ്ധ സമ്പൂർണ്ണ പണ്ഡിതനാണ് സുരേഷേട്ടന് എതിരെ നിയമനടപടിക്ക് മുന്നിൽ നിൽക്കുന്നത് എന്നത് മറ്റൊരു വിരോധാഭാസം.

പീ ഡനവിഷയത്തിൽ താൻ ഒറ്റപ്പെട്ട് പോകുമോ എന്ന ഭയം കൊണ്ടാണെങ്കിൽ വേണ്ടടോ.. ഒന്ന് തിരഞ്ഞ് നോക്കിയാൽ ഒരേ ചിന്താധാരയിൽ സമാന മനസ്കരായ ധാരാളം പേരെ നിങ്ങൾക്ക് കിട്ടും. അതുകൊണ്ട് ആടിനെ പറ്റിയും പിന്നെ പേപ്പട്ടിയുമാക്കി തല്ലി കൊ ന്നേക്കാം എന്നൊന്നും നിങ്ങൾ കരുതേണ്ട. നടക്കില്ല അത്ര തന്നെ. സുരേഷേട്ടനോട് ഒപ്പം സർവ്വസാധാരണ അമ്മമാരുണ്ട്, നിശ്കളങ്കരായ സഹോദരിമാരുണ്ട്. പൊതുസമൂഹം ഒന്നാകെയുണ്ട്. നിങ്ങളുടെ ഈ വി ഷംചീറ്റൽ കൊണ്ട് ഒന്നും തളർത്താനും തകർക്കാനും കഴിയില്ല.

എന്നാലും എന്റെ സുരേഷേട്ടാ പാമ്പിന് വരെ നിങ്ങൾ പാൽ കൊടുത്തോളൂ. പക്ഷേ അവിടം കൊണ്ട് നിർത്തി കൊള്ളുക. അതിന് അപ്പുറം വി ഷജന്തുക്കളുണ്ട്. ചവിട്ടാതെ തന്നെ കടിക്കുന്നവർ, അവരിൽ നിന്നും മാത്രം സാമൂഹിക അകലം പാലിക്കുക. പറഞ്ഞു കേട്ടിട്ടില്ലേ ഭയമല്ല ജാഗ്രതയാണ് വേണ്ടത്. പ്രമോദ് രാമാ.. സുരേഷേട്ടൻ ഉള്ളത് നിങ്ങളുടെ മീഡിയ ഒന്നിന്റെ വരാന്തയിലല്ല. ജനഹൃദയങ്ങളിലാണ്. അദ്ദേഹം ഇരിക്കുന്ന തട്ട് താണ് തന്നെയിരിക്കും. നിങ്ങൾ മകുടി ഊതിക്കൊണ്ട് എത്ര പാമ്പിൻ കൂടകൾ അടക്കിവച്ചു തുലാഭാരം തൂക്കിയാലും..”, വിവേക് ഗോപൻ കുറിച്ചു.