രാജ്യത്തെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്ന് അറിയപ്പെട്ടിരുന്ന എംഎസ് സ്വാമിനാഥന് പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത് രത്ന നൽകിയ വിവരം ഈ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ ബഹുമതികൾ ഇതിനോടകം ലഭിച്ചിട്ടുള്ള അദ്ദേഹത്തിന് മരണാനന്തരം ഭാരത് രത്നയും ലഭിച്ചിരിക്കുകയാണ്. അദ്ദേഹത്തിന് ഭാരത് രത്ന ലഭിച്ച സന്തോഷം പ്രകടിപ്പിച്ച് സുരേഷ് ഗോപി.
“ഇതിഹാസനായ എംഎസ് സ്വാമിനാഥൻ സാറിന് ഭാരതരത്‌ന പുരസ്‌കാരം ലഭിച്ചതിൽ ഹൃദയം നിറഞ്ഞ സന്തോഷം പങ്കുവെക്കുന്നു.. കൃഷിക്കും സുസ്ഥിര വികസനത്തിനും നിങ്ങൾ നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ നമ്മുടെ രാജ്യത്ത് മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഒരു യഥാർത്ഥ ദർശനത്തിന് അർഹമായ ബഹുമതി! നമ്മുടെ മാതൃരാജ്യത്തോടുള്ള നിങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണ് ഈ ബഹുമതി. ജയ് ഹിന്ദ്!
അഭിമാനകരമായ കുടുംബ വൃക്ഷത്തിന് അഭിനന്ദനങ്ങൾ.. ഒരു മലയാളി എന്ന നിലയിൽ അഭിമാനം വാനോളം.. ആലപ്പുഴയിൽ മങ്കൊമ്പിന് അടുത്താണ് എന്റെ തറവാട് വീടെന്നതിനാൽ മങ്കൊമ്പ്കാരന് ലഭിക്കുന്ന ഈ അത്യുന്നത ബഹുമതിയിൽ ഏറെ സന്തോഷവും അഭിമാനവും ഞാൻ പങ്കുവെക്കുന്നു..”, സുരേഷ് ഗോപി അദ്ദേഹത്തിന് ഒപ്പമുള്ള ഒരു പഴയ ഫോട്ടോ പങ്കുവച്ചുകൊണ്ട് ഫേസ്ബുക്കിൽ കുറിച്ചു.
സ്വാമിനാഥൻ സാർ ഇത് ലഭിക്കാൻ വളരെ നേരത്തെ തന്നെ അർഹനായിരുന്നു എന്നും ചിലർ അഭിപ്രായപ്പെട്ടു. അതുപോലെ അഭിനന്ദനങ്ങൾ അറിയിച്ചും ഒരുപാട് കമന്റുകൾ വന്നു. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ മങ്കൊമ്പ് എന്ന സ്ഥലത്ത് 1925 ഓഗസ്റ്റ് 7-നായിരുന്നു അദ്ദേഹത്തിന്റെ ജനനം. കഴിഞ്ഞ വർഷം സെപ്തംബറിലാണ് അദ്ദേഹത്തിന്റെ ചെന്നൈയിലെ സ്വവസതിയിൽവെച്ച് നിര്യാതനായത്.