കുട്ടനാടൻ മാർപ്പാപ്പ എന്ന മലയാള ചിത്രത്തിലൂടെ നായികയായി തുടങ്ങിയ നടി സുരഭി സന്തോഷ് വിവാഹിതയായി. ബോളിവുഡിൽ ഗായകനായ പ്രണവ് ചന്ദ്രനാണ് താരത്തിന്റെ കഴുത്തിൽ താലി ചാർത്തിയത്. സരിഗമ ലേബലിലെ ആർട്ടിസ്റ്റായ പ്രണവ് മുംബൈയിൽ ജനിച്ച് വളർന്ന ഒരാളാണ്. നാട്ടിൽ പയ്യന്നൂരാണ് സ്വദേശം. തിരുവനന്തപുരത്ത് കാരിയാണെങ്കിലും സുരഭി പഠിച്ചുവളർന്നത് ബാംഗ്ലൂരിലാണ്.
ഈ കഴിഞ്ഞ നവംബറിൽ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. വിവാഹത്തിന്റെ നിമിഷങ്ങൾ സുരഭിയും പ്രണവും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകൾ നേർന്ന് കമന്റുകൾ ഇട്ടത്. ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. ബന്ധുക്കളും സുഹൃത്തുക്കളും സിനിമ താരങ്ങളുമൊക്കെ വിവാഹത്തിന് പങ്കെടുക്കാൻ എത്തിയിരുന്നു.
നടി എന്നതിൽ ഉപരി മോഡലും ക്ലാസിക്കൽ നർത്തകിയും അഭിഭാഷകയുമാണ് സുരഭി. 2011-ൽ കന്നഡയിൽ ഇറങ്ങിയ ദുഷ്ടയാണ് സുരഭിയുടെ ആദ്യ സിനിമ. പിന്നീട് ആറ് വർഷങ്ങൾക്ക് ശേഷം തമിഴിലും ഒരു സിനിമയിൽ അഭിനയിച്ച ശേഷമാണ് 2018-ൽ കുട്ടനാടൻ മാർപ്പാപ്പ എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ നായികയുടെ അനിയത്തി റോളിൽ അഭിനയിച്ചത്.
അതിന് ശേഷം മലയാളത്തിൽ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ധ്യാൻ ശ്രീനിവാസൻ ഒപ്പമുള്ള ആപ്പ് കൈസേ ഹോ എന്ന ചിത്രമാണ് സുരഭിയുടെ അവസാനമിറങ്ങിയത്. സിനിമ പക്ഷേ അത്ര വിജയമായിരുന്നില്ല. വിവാഹശേഷം അഭിനയത്തിൽ സജീവമാകുമെന്ന് താരം അറിയിച്ചിരുന്നു. എല്ലാ പിന്തുണയും നൽകുന്ന ഒരു കലാകാരനെ തന്നെയാണ് തനിക്ക് ലഭിച്ചതെന്നും സുരഭി കല്യാണം കഴിഞ്ഞ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.