‘മോഹൻലാലിലെ നടൻ കളിമണ്ണ് പോലെ, നല്ലൊരു ശില്പിയുടെ കൈയിൽ കൊടുക്കൂ..’ – നേരിനെ പ്രശംസിച്ച് ശ്രീജിത്ത് പണിക്കർ

മോഹൻലാൽ, ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ നേര് എന്ന സിനിമ തിയേറ്ററുകളിൽ മിന്നും വിജയം നേടി മുന്നേറികൊണ്ടിരിക്കുകയാണ്. മോഹൻലാലിന്റെ അതിശക്തമായ തിരിച്ചുവരവാണ് പ്രേക്ഷകർക്ക് കാണാൻ സാധിച്ചിരിക്കുന്നത്. മോഹൻലാലിലെ നടനെ ഇഷ്ടപ്പെട്ടു എന്ന് വിമർശിച്ചവർക്കുള്ള മറുപടി. അദ്ദേഹത്തോടൊപ്പം അനശ്വര രാജൻ എന്ന താരത്തിന്റെ മികവുറ്റ പ്രകടനം കൂടിയായപ്പോൾ സിനിമ പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു.

ഇപ്പോഴിതാ നേരിന്റെ ലൊക്കേഷനിൽ മോഹൻലാലിനെ നേരിൽ കണ്ട സന്തോഷവും ആ നിമിഷങ്ങളും ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ കൂടിയായ ശ്രീജിത്ത് പണിക്കർ. “മൂന്ന് മാസം മുൻപ് ‘നേര്’ സിനിമയുടെ സെറ്റിൽവച്ചാണ് ലാലേട്ടനെ ആദ്യമായി കാണുന്നത്. ആൾ കോസ്റ്റ്യൂമിലാണ്. കോട്ട് ഒഴികെയുള്ള വക്കീൽ വേഷം. ചെന്നപ്പോൾ പണ്ടുതൊട്ടേ അറിയാമെന്ന മട്ടിൽ പല വിഷയങ്ങളും തമ്മിൽ സംസാരിക്കുകയാണ്. അല്ലെങ്കിലും നമുക്ക് ആളെ പണ്ടുതൊട്ട് അറിയാമല്ലോ. എന്തും ഏതും ലാലേട്ടന് വിസ്മയമാണ്.

ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കും. കുടുംബ വിശേഷങ്ങളിൽ നിന്ന് നേതാജിയെ കുറിച്ചുള്ള ഗവേഷണത്തിലേക്ക്, അവിടെ നിന്ന് ചർച്ചകളിലേക്ക്, ട്രോളുകളിലേക്ക്, സിനിമകളിലേക്ക്, ലാലേട്ടന്റെ അമ്മയെക്കുറിച്ച്, ഭക്ഷണത്തെ കുറിച്ച്, ഗാജറ്റുകളെക്കുറിച്ച്, അങ്ങനെ പലതും. ഫോണിൽ വരുന്ന ട്രോളുകളൊക്കെ കൗതുകത്തോടെ കാണിച്ചു തരുന്നു. ഇടക്കിടെ ‘കഴിക്കാനെന്താ വേണ്ടത്, കുടിക്കാനെന്താ വേണ്ടത്’ എന്നൊക്കെ ചോദിക്കുന്നുണ്ട്. എന്തെങ്കിലും വേണ്ടെന്ന് പറഞ്ഞാൽ ഉടൻ: “അതെന്താ വേണ്ടാത്തത്? മധുരം നല്ലതല്ലേ? അത് കുടിച്ചുകൂടേ?”

അല്പം സമയം കഴിഞ്ഞപ്പോൾ രവിയേട്ടനും ഒപ്പം ചേർന്നു. ഇതിനിടെ ഷോട്ട് റെഡി എന്ന് അറിയിപ്പ് വരുന്നു. കാരവാനിൽനിന്ന് നേരെ ഷൂട്ടിലേക്ക്. ഒരു വക്കീൽകോട്ട് ധരിച്ച് കറുത്ത കണ്ണട വച്ചപ്പോഴേക്കും തമാശകൾ പറഞ്ഞ് ചിരിച്ചുകൊണ്ടിരുന്ന ആ മനുഷ്യൻ ഞൊടി ഇടയിൽ അഡ്വ. വിജയമോഹനായി മുന്നിൽ നിൽക്കുന്നു. ഞങ്ങൾ ഷൂട്ടിങ് കാണാൻ നിൽക്കുകയാണ്. അതിനിടെ ലാലേട്ടൻ അടുത്തേക്ക് വന്ന് ‘കിരീടം’ സിനിമയുടെ ക്ലൈമാക്സിൽ ആൾക്കൂട്ടത്തിന് ഇടയിൽ നിന്ന ‘കലിപ്പൻ’ സാലുവിനെ പരിചയപ്പെടുത്തി.

ആ സീൻ ഓർമ്മയില്ലേ എന്നു ചോദിച്ചു. കലിപ്പൻ ആവേശത്തിലാണ്. പക്ഷെ കലിപ്പനെക്കാൾ ആവേശം ലാലേട്ടന്. വീണ്ടും തിരികെ. ലാലേട്ടൻ റെഡിയാണ്. ‘റിഹേഴ്സൽ നോക്കണോ’ എന്നൊരു ചോദ്യം ഉയർന്നുകേട്ടു. കൈ കൊണ്ട് വേണ്ടാ എന്ന് കാട്ടി, “ടേക്ക് പോകാം” എന്ന് ലാലേട്ടൻ പതുക്കെ. അതിനുശേഷം ഞാൻ കണ്ടത് മാജിക്. അല്പം മുൻപുവരെ തമാശയും പറഞ്ഞ് ചിരിച്ചുകളിച്ചിരുന്ന ആ മനുഷ്യൻ ആളാകെ മാറി. മുഖത്ത് കുട്ടിത്തം തീരെയില്ല. നിർവികാരം. എന്റെ കണ്ണ് മുന്നിൽ നിൽക്കുകയാണ് ‘ആക്ഷൻ’ വിളിക്ക് കാതോർത്ത് ലാലേട്ടൻ.

എന്റെ വലതുവശത്ത് ഷൂട്ട് ചെയ്ത രംഗങ്ങൾ തത്സമയം കാണാവുന്ന മോണിറ്റർ. “ആക്ഷൻ!” ഉയർന്നുകേട്ട പ്രോംപ്റ്റുകളുടെ താളത്തിൽ വിവിധഭാവങ്ങൾ, നോട്ടങ്ങൾ, ഡയലോഗുകൾ, അവിശ്വസനീയത, പരിഭ്രമം, ആകെ അഭിനയമേളം. ഇപ്പുറത്ത് കട്ടയ്ക്ക് നിന്ന് സിദ്ദിഖിക്ക. “കട്ട്!” ഷോട്ട് ഓക്കെ. കട്ട് കേട്ടയുടൻ വിജയമോഹൻ വക്കീൽ എവിടെയോ പോയിമറഞ്ഞു, ആൾ വീണ്ടും മോഹൻലായി. ഒരു കള്ളച്ചിരിയോടെ അടുത്തേക്ക് വന്നുനിന്ന് മോണിറ്ററിൽ നോക്കി ആ സീൻ കണ്ടു. ഒപ്പം ഞങ്ങളോട് ഒരു ഡയലോഗും. “വക്കീലന്മാർ എങ്ങനെ ഈ കോട്ടും ഇട്ടുകൊണ്ട് ഇത്രനേരം നിൽക്കുന്നു, അല്ലേ? എന്തൊരു ചൂട്!

നിങ്ങള് നിൽക്കുന്നിടത്ത് എന്താ ഇത്ര കാറ്റ്. എനിക്ക് കിട്ടുന്നില്ലല്ലോ! ഞാനപ്പോഴും ആ സീനിന്റെ ഹാങ്ങോവറിൽ നിൽക്കുകയാണ്. ലാലേട്ടൻ അതൊക്കെ അപ്പൊഴേ വിട്ടു. വീണ്ടും കാരവാനിലേക്ക്. രാത്രി തിരികെ മടങ്ങുമ്പോൾ ഞാനെന്റെ ചില സുഹൃത്തുക്കളോട് പറഞ്ഞു: “ഇന്നത്തെ ദിവസം ഞാൻ മറക്കില്ല. ഇന്നു ഞാൻ ലാലേട്ടൻ അഭിനയിക്കുന്നത് നേരിൽ കണ്ടു. എന്റമ്മച്ചീ, ഇങ്ങേരിത് എന്തോന്ന് മനുഷ്യൻ! ഒരു രക്ഷയുമില്ല! ഈ പടം ഹിറ്റടിക്കണം.

ഇന്നിതാ, ‘നേര്’ തിയറ്ററുകൾ നിറഞ്ഞോടുന്നു. വിജയത്തിൽ എനിക്കും അങ്ങേയറ്റത്തെ സന്തോഷം. പലരും പറഞ്ഞു കണ്ടു, ‘ഞങ്ങളുടെ പഴയ മോഹൻലാലിനെ തിരിച്ചുകിട്ടിയേ’ എന്ന്. അതിന് അങ്ങേര് എവിടെ എങ്കിലും പോയിട്ടു വേണ്ടേ? മോഹൻലാലിലെ നടൻ കളിമണ്ണ് പോലെയാണ്. നല്ലൊരു ശില്പിയുടെ കൈയിൽ കൊടുക്കൂ, നിങ്ങൾ കാണാൻ ആഗ്രഹിച്ചത് ഉണ്ടാക്കി തരും. ഇവിടെ ആ ശില്പിയാണ് ജിത്തു ജോസഫ്! നടന വിസ്മയം തുടരട്ടെ.. ലാലേട്ടാ, ഉമ്മ..”, ശ്രീജിത്ത് പണിക്കർ മോഹൻലാലിന് ഒപ്പമുള്ള ഫോട്ടോയോടൊപ്പം കുറിച്ചു.