‘അച്ഛാ! നിങ്ങൾ ധീരനായ പോരാളി ആയിരുന്നു, ഇന്ന് അച്ഛന്റെ രണ്ടാം ശ്രാദ്ധദിവസം..’ – വികാരഭരിതമായ കുറിപ്പുമായി നടി ശ്രുതി ജയൻ

2017-ൽ ഇറങ്ങിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന് മലയാള സിനിമയിലെ നിറസാന്നിധ്യമായി മാറിയ താരമാണ് നടി ശ്രുതി ജയൻ. ഈ കഴിഞ്ഞ ആഴ്ചയിറങ്ങിയ മഹാറാണി എന്ന സിനിമയിലും ശ്രുതി അഭിനയിച്ചിട്ടുണ്ടായിരുന്നു. സമൂഹ മാധ്യമങ്ങളിൽ ശ്രുതി അച്ഛന്റെ ഓർമ്മയിൽ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ വൈറലായി മാറികൊണ്ടിരിക്കുന്നത്. അച്ഛൻ ജീവിതത്തിൽ എത്ര വേണ്ടപ്പെട്ട ഒരാളായിരുന്നുവെന്ന് ശ്രുതിയുടെ കുറിപ്പിൽ നിന്ന് വ്യക്തമാണ്.

“എന്റെ ശ്വാസത്തിൽ, താളത്തിൽ, ഹൃദയത്തിൽ, ചലനത്തിൽ ജീവിക്കുന്ന അച്ഛൻ. ആ നിഴലിനോളം തണൽ എനിക്ക് മറ്റ് ഒന്നിലും കണ്ടെത്താൻ സാധിക്കില്ല.. ഇന്ന് രണ്ടാം ശ്രാദ്ധ ദിവസം.. നന്ദി ഈ അച്ഛന്റെ മകളായി ജനിച്ചതിന്, സ്നേഹവും കരുണയും പകർന്ന് തന്നതിന്, എന്നിലെ കലാകാരിയെ വളർത്തിയതിന്, എന്തിനേയും ചിരിച്ച് നേരിടാൻ പഠിപ്പിച്ചതിന്, അച്ഛാ.. നിങ്ങളൊരു ധീരനായ പോരാളി ആയിരുന്നു.. ജീവിതത്തിലെ ഓരോ നിമിഷവും അച്ചന് വെല്ലുവിളികൾ ആയിരുന്നു.

പട്ടിണിയിൽ വളർന്ന ബാല്യകാലം.. അമ്മ ഇല്ലാതെ വളർന്ന അച്ഛന്, പിന്നീട് അങ്ങോട്ട് കുടുംബത്തിലെ എല്ലാവരുടേയും അമ്മയായി മാറേണ്ടി വന്നു.. സംഗീതമായിരുന്നു അച്ഛന്റെ ആഹാരവും ജിവശ്വാസവും.. അച്ഛൻ പഠിച്ച വിദ്യാലയത്തിലെ ടീച്ചർമാരുടെ സഹായത്താൽ ഞാനും സംഗീതം പഠിച്ചു, സ്വന്തമായ ശൈലികൊണ്ട് നൃത്ത സംഗീത രംഗത്ത് സ്വന്തമായ ചുവടുറപ്പിച്ചു. ജീവിത പങ്കാളി എന്ന നിലയിൽ അമ്മയ്ക്ക് ലഭിച്ച മഹാഭാഗ്യം ആയിരുന്നു അച്ഛൻ.

സെറിബ്രൽ പാൾസിയായിരുന്ന എന്റെ സഹോദരന്(അമ്പാടി) കിട്ടിയ അനുഗ്രഹം ആയിരുന്നു അച്ഛൻ. 18 വർഷം അവന്റെ ഇഷ്ടത്തിന് അനുസരിച്ച് ജീവിച്ച മനുഷ്യൻ. അച്ഛന്റെ ഹൃദയത്തിന്റെ താളം ഞങ്ങളുടെ ജീവിത താളത്തെ തകിടം മറിച്ചപ്പോഴും, സംഗീതംകൊണ്ട് ഹൃദയതാളം അവസാന നിമിഷംവരെ പിടിച്ചുനിർത്തി. സംഗീതത്തോടും താൻ ചെയ്യുന്ന ജോലിയോടും പ്രതിബദ്ധതയും ആത്മസമർപ്പണവുമുള്ള വ്യക്തിത്വം ആയിരുന്നു അച്ഛന്റേത്.

ഐ.സി.യുവിൽ മരണത്തിനോട് മല്ലടിച്ച് കിടക്കുമ്പോഴും, ഡോക്ടറോടും ആശുപത്രി അധികൃതരോടും പ്രത്യേകം അപേക്ഷിച്ച് പാടാൻ ബാക്കി വച്ച രണ്ടുവരി പാട്ട് റെക്കോർഡിങ് സ്റ്റുഡിയോയിൽ പോയി പാടി തിരിച്ചുവന്ന് വീണ്ടും ചികിത്സയിലായി. ഞാനും അച്ഛനെ ചികിൽസിച്ച ഡോക്ടറും നമിച്ചുപോയ ദിനങ്ങളായിരുന്നു അത്. മരണത്തിലേക്ക് ആഴ്ന്ന് ഇറങ്ങുമ്പോഴും ആ കണ്ണുകളിലെ തീ അണയുന്നത് ഞാൻ കണ്ടില്ല.

2013-ൽ എന്റെ സഹോദരന്റെ മരണശേഷം മൂന്നാമത്തെ ദിവസം എനിക്ക് നൃത്തം ചെയ്യേണ്ടതായി വന്നപ്പോൾ ഞാൻ ഒന്ന് പതറി. അച്ഛൻ എന്നോട് ഇങ്ങനെ പറഞ്ഞു “നമ്മൾ കലാകാരൻമാരാണ്, വേദിയിൽ കയറിയാൽ മരണമോ, ദുഖങ്ങളോ, ആഘോഷങ്ങളോ ഒന്നും പാടില്ല! നമ്മുടെ ജോലി മാത്രം.. അവിടെ നീയും നൃത്തവും സംഗീതവും മാത്രം..”, ശ്രുതി അച്ഛനും അമ്മയ്ക്കും ഒപ്പം ചിത്രവും അതുപോലെ ബലികർമ്മങ്ങൾ ചെയ്യുന്നതിന്റെയും ഫോട്ടോസ് പങ്കുവച്ചുകൊണ്ട് കുറിച്ചു.