‘ഒരു കാളവണ്ടിയുടെ പിന്നിൽ മൂപ്പര് വാലിബനായി കാലും തൂക്കിയിട്ട് ഇരിക്കുന്നു..’ – ലാലേട്ടനെ കുറിച്ച് ഹരീഷ് പേരടി

മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ആദ്യമായി ഇറങ്ങുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. അടുത്ത വർഷം ജനുവരിയിലാണ് സിനിമയുടെ റിലീസ്. സിനിമയുടെ ടീസറും ട്രെയിലറും ഒക്കെ ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. വാലിബനിൽ അഭിനയിച്ച നടൻ ഹരീഷ് പേരടി ഇപ്പോൾ ആ സിനിമയുടെ ചിത്രീകരണ സമയത്ത് ഉണ്ടായ അനുഭവം പങ്കുവച്ചിരിക്കുകയാണ്. മോഹൻലാൽ വാലിബന്റെ വേഷത്തിൽ ഇരിക്കുന്ന കണ്ടുള്ള കൗതുകമാണ് പങ്കുവച്ചിരിക്കുന്നത്.

“വാലിബന്റെ പൂജയ്ക്ക് ലാലേട്ടൻ രാജസ്ഥാനിൽ എത്തിയ ദിവസം ഞങ്ങൾ വിശേഷങ്ങൾ കൈമാറി പിരിഞ്ഞു. അതിന്റെ അടുത്ത ദിവസം രാജസ്ഥാനിലെ ഒരു കാള വണ്ടിയുടെ പിന്നിൽ മൂപ്പര് വാലിബനായി കാലും തൂക്കിയിട്ട് ഇരിക്കുന്നുണ്ടായിരുന്നു. സത്യത്തിൽ തലയും താഴ്ത്തി എന്റെ കഥാപാത്രത്തെ മാത്രം ചിന്തിച്ച് നടന്ന ഞാൻ ആദ്യം മൂപ്പരെ കണ്ടില്ല. തൊട്ടടുത്ത് എത്തി കുറച്ചുനേരം കഴിഞ്ഞ് തല പൊന്തിച്ചപ്പോഴാണ് ഞാൻ മൂപ്പരെ വാലിബനായി ആദ്യം കാണുന്നത്.

സ്ക്രിപ്റ്റ് മുഴുവനും വായിച്ച് പഠിച്ച ഞാൻ വാ പൊളിച്ച് ഒരു സെക്കന്റിന്റെ ഗ്യാപ്പ് ഇല്ലാതെ പറഞ്ഞു, “ലാലേട്ടാ ഇത് പൊളിച്ചു..” എന്ന്.. ഫസ്റ്റ് ലുക്ക് പോസ്റ്റർ കണ്ട എല്ലാ മനുഷ്യർക്കും ഉണ്ടായ വികാരം. അപ്പോൾ മൂപ്പര് “എന്നോട് ഐ ലവ് യു ന്ന് പറ” എന്ന് പറഞ്ഞതിന് ശേഷം ചിരിക്കുന്ന വന്ദനത്തിലെ ആ ചിരി ചിരിച്ച് എന്നോട് ചോദിച്ചു, “ഹരീഷ് സ്ക്രിപ്റ്റ് മുഴുവനും വായിച്ചില്ലേ” എന്ന്.

വായിച്ചു എന്ന് തലകുലുക്കി ശരീരഭാഷയിലൂടെ പറഞ്ഞ ഞാൻ ഒറ്റയ്ക്ക് മാറി നിന്ന് എന്റെ മനസ്സിനോട് ഉറക്കെ പറഞ്ഞു എന്റെ സ്വപ്നങ്ങളെ കൂടുതൽ ഭംഗിയാക്കുന്നവരെ ഞാൻ കൂടെ കൂട്ടുമെന്ന്.. കാലവും ദൈവവും ഈ മനുഷ്യനെ ഏൽപ്പിക്കുന്ന ദൗത്യങ്ങൾ ഒരു നടൻ എന്ന നിലയിൽ വലിയ പ്രചോദനമാണ് എന്നിൽ ഉണ്ടാക്കിയത്.. എഴുതാത്ത എന്റെ ആത്മകഥയിലെ നിറമുള്ള ഏടുകൾ.. ലാൽ സലാം ലാലേട്ടാ..”, ഹരീഷ് പങ്കുവച്ചു.