‘മണിയുടെ പേരിൽ ഒരു സ്മാരകം തീർക്കുമെന്ന് സർക്കാർ പറഞ്ഞിട്ട് 8 വർഷം കഴിഞ്ഞു..’ – കേരള സർക്കാരിന് എതിരെ വിനയൻ

കലാഭവൻ മണിയുടെ എട്ടാം ചരമവാർഷികമായിരുന്നു ഇന്ന്. മലയാളികൾ ഏറെ വേദനയോടെ കേട്ട വളരെ അപ്രതീക്ഷിതമായ ഒരു മരണവാർത്ത ആയിരുന്നു കലാഭവൻ മണിയുടേത്. പാവങ്ങൾ എന്നും സഹായിച്ചിരുന്ന മണി എന്ന കലാകാരനെ മലയാളികൾ ഏറെ നെഞ്ചോട് ചേർത്തിരുന്നു. ആ മണിയുടെ മരണ ശേഷം കേരള സർക്കാർ കാണിച്ച അവഗണനങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ വിനയൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

“മണി വിടപറഞ്ഞിട്ട് 8 വർഷം.. സ്മരണാഞ്ജലികൾ.. അനായാസമായ അഭിനയ ശൈലി കൊണ്ടും ആരെയും ആകർഷിക്കുന്ന നാടൻ പാട്ടിന്റെ ഈണങ്ങൾ കൊണ്ടും മലയാളിയുടെ മനസ്സിൽ ഇടം നേടിയ അതുല്യ കലാകാരനായിരുന്നു കലാഭവൻ മണി. കല്യാണസൗഗന്ധികം എന്ന സിനിമയിൽ തുടങ്ങി എന്റെ 12 ചിത്രങ്ങളിൽ മണി അഭിനയിച്ചു. വാസന്തിയും ലഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ, രാക്ഷസ രാജാവിലെ ‘മന്ത്രി ഗുണശേഖരൻ’ എന്ന കഥാപാത്രവുമൊക്കെ ഏറെ ചർച്ചയാവുകയും നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തിരുന്നു.

മണിയുമായിട്ടുള്ള സിനിമ ജീവിതത്തിലെ വർഷങ്ങൾ നീണ്ട യാത്രയും അകാലത്തിലുള്ള മണിയുടെ മരണവും എല്ലാം എന്റെ വ്യക്തി ജീവിതത്തെ പോലും സ്പർശിച്ചിരുന്നു.. മണിക്ക് നേരെയുണ്ടായ ചില വിവേചനങ്ങളെ എതിർത്തുകൊണ്ട് മലയാള സിനിമക്കുള്ളിൽ തന്നെ പലപ്പോഴും എനിക്ക് പ്രരികരിക്കേണ്ടി വന്നിട്ടുണ്ട്.. അതിൽ നിന്നുണ്ടായ പ്രചോദനം തന്നെയാണ് മണിയെക്കുറിച്ച് ‘ചാലക്കുടിക്കാരൻ ചങ്ങാതി’ എന്ന സിനിമ എടുക്കാൻ എന്നെ പ്രേരിപ്പിച്ചത്. മലയാള സിനിമയിൽ മറ്റാർക്കും കിട്ടാത്ത നിത്യ സ്മരണാഞ്ജലിയായി അങ്ങനൊരു ചിത്രം ചരിത്രത്തിന്റെ ഭാഗമാക്കാൻ കഴിഞ്ഞതിൽ ഏറെ കൃതാർത്ഥനാണ് ഞാൻ.

ഈയ്യിടെ ആഘോഷ പൂർവ്വം നമ്മുടെ സർക്കാർ നടത്തിയ കേരളീയം പരിപാടി എല്ലാർക്കും ഓർമ്മയുണ്ടല്ലോ. അവിടെ വിവിധ നടൻമാരോടുള്ള ആദര സൂചകമായുമറ്റും 22 സിനിമകൾ പ്രദർശിപ്പച്ചിരുന്നു.. പക്ഷേ കലാഭവൻ മണിയുടെ ഒരു ചിത്രം പോലും കേരളീയത്തിൽ പ്രദർശിപ്പിച്ചില്ല. താനെന്നും ഒരു കമ്മ്യൂണിസ്റ്റ് ആണന്ന് തുറന്നുപറയാൻ ആർജ്ജവം കാണിച്ച വ്യക്തിയായിരുന്നു മണി.. മാത്രമല്ല ദളിത് സമുഹത്തിൽ നിന്നും ഇത്ര ഉന്നതിയിലേക്ക് വളർന്നു വന്ന ആ കലാകാരൻറെ ഒരു സിനിമ പോലും അവിടെ പ്രദർശിപ്പിക്കാതിരുന്നത് ഈ ഇടതുപക്ഷ സർക്കാരിന് തന്നെ അപമാനകരമാണെന്നാണ് എന്റെ അഭിപ്രായം..

ആ ഒഴിവാക്കലിനു കാരണം എന്താണന്ന് ചലച്ചിത്ര അക്കാദമിയിലെ ഒരു ഉദ്യോഗസ്ഥൻ എന്നോട് പറഞ്ഞിരുന്നു.. മണിയുടെ ചിത്രം എടുത്തിരുന്നുവെങ്കിൽ അതിൽ വാസന്തിയും ലഷ്മിയും, കരുമാടിക്കുട്ടനും ആദ്യം തന്നെ ഉൾപ്പെടുത്തേണ്ടി വരും. നമ്മുടെ അക്കാദമിയിലെയും സാംസ്കാരിക വകുപ്പിന്റെയും ഭരണസാരഥികൾക്ക് വിനയന്റെ ഒരു സിനിമ എടുക്കുന്ന് സഹിക്കാൻ കഴിയുന്ന കാര്യമല്ല. ഞാൻ ചിരിച്ചുപോയി. നമ്മുടെ സാംസ്കാരികനായകരുടെയും വകുപ്പ് മേധാവികളുടെയും മാനസികാവസ്ഥയെ പറ്റി ഓർത്തപ്പോൾ എനിക്കവരോട് സഹതാപമാണ് തോന്നിയത്..

വിനയനോടുള്ള പക എന്തിന് മണിയോട് തീർത്തു.. പത്തൊൻപതാം നൂറ്റാണ്ട് എന്ന എന്റെ സിനിമയെ സംസ്ഥാന അവാർഡിൽ നിന്ന് ഒഴിവാക്കാൻ വേണ്ടി ചലച്ചിത്ര അക്കാദമി ചെയർമാനും സാംസ്കാരിക വകുപ്പുമൊക്കെ കളിച്ച കളി നാട്ടിൽ വലിയ ചർച്ചയായി മാറിയ ഒന്നായതുകൊണ്ട് ഞാൻ കൂടുതൽ പറയുന്നില്ല.. സമുഹത്തിൻെറ അടിത്തട്ടിൽ നിന്നും ദാരിദ്ര്യത്തിൻെറയും വേദനയുടെയും കൈപ്പുനീർ ധാരാളം കുടിച്ചു വളരേണ്ടി വന്ന കേരളത്തിന്റെ അഭിമാനമായ ആ അതുല്യ കലാകാരന് ഒരു സ്മാരകം തീർക്കുമെന്ന് സർക്കാർ പറഞ്ഞിട്ട് ഇപ്പോൾ 8 വർഷം കഴിയുന്നു..

ബഡ്ജറ്റിൽ 3 കോടി രൂപ വകയിരുത്തിയിട്ടുപോലും അത് നടന്നില്ല എന്നത് എന്നെ അതിശയിപ്പിക്കുന്നു.. നമ്മുടെ സാംസ്കാരിക വകുപ്പിന്റെ മുൻഗണന ഏതിനൊക്കെയാണ് എന്ന് ചോദിക്കേണ്ടിയിരിക്കുന്നു.. പക്ഷേ ഒന്നുണ്ട് മണീ.. ഏതു സാംസ്കാരിക തമ്പുരാക്കൻമാർ തഴഞ്ഞാലും കേരളത്തിലെ സാധാരണ ജനതയുടെ മനസ്സിൽ ഇത്രയേറെ സ്വാധീനം ചെലുത്തിയ ഒരു കലാകാരൻ മണിയെപോലെ ആരുമില്ല.. അതിലും വലിയ ആദരവുണ്ടോ..”, വിനയൻ സർക്കാരിന് എതിരെയും ചലച്ചിത്ര അക്കാഡമിക്ക് എതിരെയും തുറന്നടിച്ച് എഴുതി.