‘ഇടപെടാൻ പറ്റില്ല.. ഞാൻ ചാണകമല്ലേ?, മുഖ്യമന്ത്രിയെ വിളിക്കൂ..’ – ഇ ബുൾജെറ്റ് വിഷയത്തിൽ സുരേഷ് ഗോപി

ഈ കഴിഞ്ഞ ദിവസമാണ് ആര്‍.ടി.ഒ ഓഫീസില്‍ സംഘർഷമുണ്ടാക്കി എന്ന കേസില്‍ യൂട്യൂബ് വ്‌ളോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഇവരെ റിമാൻഡ് ചെയ്യുകയും ചെയ്തു. ഇവരുടെ വാഹനമായ നെപോളിയനിൽ 9 നിയമ ലംഘനങ്ങൾ ചൂണ്ടികാണിച്ചുകൊണ്ട് മോട്ടർ വാഹന വകുപ്പ് 42000 രൂപ പിഴ ഇട്ടിരുന്നു.

പിന്നീട് സമൂഹമാധ്യമങ്ങളിൽ സേവ് ഇ ബുൾജെറ്റ് ക്യാമ്പയിനുകൾ വന്നു. വാട്സാപ്പിലും ഇൻസ്റ്റാഗ്രാമിലും ഒക്കെ ഫാൻസ്‌ ഗ്രൂപ്പുകളും ഉണ്ടായി. എന്നാൽ കൂടുതൽ ആളുകളും ഇവർക്ക് എതിരെ ട്രോളുകളും വിമർശനങ്ങളുമാണ് ഉന്നയിച്ചത്. ആരാധകരിൽ ചിലർ മുകേഷിനെയും സുരേഷ് ഗോപിയെയും ഒക്കെ വിളിച്ചു പ്രശ്നനത്തിൽ ഇടപ്പെടണം എന്നൊക്കെ പറയുന്ന വോയ്‌സുകൾ പുറത്തുവന്നു.

ഇതിൽ സുരേഷ് ഗോപിയെ വിളിച്ചപ്പോൾ അദ്ദേഹം പറയുന്ന മറുപടിയാണ് വൈറലാവുന്നത്. ‘ആരാധകൻ, സുരേഷ് ഗോപി സാറല്ലേ? ഞങ്ങൾ എറണാകുളത്ത് നിന്നുമാണ് വിളിക്കുന്നത് പെരുമ്പാവൂരിൽ നിന്നുമാണ് വിളിക്കുന്നത്. ഇ ബുൾജെറ്റിന്റെ ഒരു വിഷയം നടന്നില്ലേ ഇന്ന്? അവർ അവരുടെ വാൻ ഒന്ന് മോഡിഫൈ ചെയ്തതിന് എം.വി.ഡി പിടിച്ചാരുന്നു.

അതിന്റെ പിന്നിൽ വേറെ കുറെ കളികൾ ഒക്കെ നടക്കുന്നുണ്ട്. സാറിന് ഒന്ന് ഇടപെടാൻ പറ്റുമോ?, ഇതായിരുന്നു ആരാധകന്റെ ആവശ്യം. ഇതിന് സുരേഷ് ഗോപിയുടെ മറുപടി, ‘നിങ്ങൾ നേരെ മുഖ്യമന്ത്രിയെ വിളിക്കൂ.. മുഖ്യമന്ത്രിയുടെ കീഴിലാണ് മോട്ടോർ വാഹന വകുപ്പ് ഒക്കെ വരുന്നത്. നമ്മുക്ക് ഇതിൽ ഇടപെടാൻ പറ്റില്ല. ഞാൻ ചാണകമല്ലേ? ചാണകമെന്ന് കേൾക്കുമ്പോൾ തന്നെ അലർജി ആവും..’, അദ്ദേഹം പരിഹസിച്ചു.

ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ നിർദേശപ്രകാരം വാഹനം കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഇന്നലെ രാവിലെ ഇ ബുൾജെറ്റ് സഹോദരങ്ങളായ എബിനും സഹോദരൻ ലിബിനും വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ആർ.ടി. ഓഫീസിൽ എത്തുകയും അവിടെ ഇരുന്ന് ലൈവിൽ വരികയും ബഹളം വെക്കുകയും ചെയ്തു. അവിടെ ഇരുന്ന കമ്പ്യൂട്ടർ താഴെ വീണ് തകർന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

തുടർന്ന് ഓഫീസിന്റെ പ്രവർത്തനം തടസപ്പെടുത്തി എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ജീവനക്കാർ പൊലീസിൽ പരാതിപെടുകയും പൊലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ സമയത്തെല്ലാം ഇരുവരും ഇൻസ്റ്റാഗ്രാമിൽ ലൈവിൽ വരുന്നുണ്ടായിരുന്നു. സോഷ്യൽ മീഡിയകളിൽ ഇവരുടെ ആരാധകർ പിന്തുണ അറിയിച്ച് രംഗത്ത് എത്തിയിരുന്നു.

CATEGORIES
TAGS