‘അത് കോടതിയാണ് നോക്കുന്നതെന്ന് സുരേഷ് ഗോപി! എന്ത് കോടതിയെന്ന് റിപ്പോർട്ടർ..’ – രൂക്ഷമായി പ്രതികരിച്ച് താരം

പുതിയ സിനിമ ഗരുഡന്റെ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചതിന് തിയേറ്ററുകളിൽ ആഘോഷിക്കാൻ എത്തിയ നടൻ സുരേഷ് ഗോപിയും മാധ്യമപ്രവർത്തകയും തമ്മിൽ വാക്ക് പോര്. നേരത്തെ കോഴിക്കോട് മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിന് പേരിൽ നടൻ സുരേഷ് ഗോപി സമൂഹ മാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞിരുന്നു. എങ്കിലും മാധ്യമപ്രവർത്തക സുരേഷ് ഗോപിക്ക് എതിരെ പരാതി നൽകി.

പൊലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് തൃശ്ശൂരിലെ തിയേറ്ററിൽ വച്ച് മാധ്യമപ്രവർത്തക ഒരു ചോദ്യം ചോദിക്കുകയും സുരേഷ് ഗോപി കയർത്ത് സംസാരിക്കുകയും ചെയ്തു. മാദ്ധ്യമപ്രവർത്തകയുടെ ഭാഗത്ത് നിന്നും ഈ തവണ ഒരു നാക്ക് പിഴ സംഭവിച്ചിട്ടുണ്ട്. അതിനെതിരെയും സുരേഷ് ഗോപി പ്രതികരിച്ചു. സിനിമയെ പാറ്റി ചോദിക്കൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.

“എന്റെ അടുത്ത് ആളാകാൻ വരരുത്.. കോടതിയാണ് ഇനി അത് നോക്കുന്നത്. അവർ നോക്കിക്കോളും..’ അദ്ദേഹം പറഞ്ഞു. തുടർന്ന് മാധ്യമപ്രവർത്തക ‘എന്ത് കോടതി’ എന്ന് തിരിച്ചു ചോദിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട സുരേഷ് ഗോപി അതിനെതിരെ പ്രതികരിച്ചു. “എന്ത് കോടതിയോ? റിപ്പോർട്ടർ ചാനലിന്റെ വക്താവ് ഇവിടെ വന്ന് എന്ത് കോടതിയെന്ന് എന്നാണ് ചോദിച്ചിരിക്കുന്നത്. വെരി സോറി.. ഡു യു വാണ്ട് മീ ടു കണ്ടിന്യു? പ്ലീസ് ടെൽ മീ. ആസ്ക് ഹേർ ടു മൂവ് ബാക്ക്..”, അദ്ദേഹം സംസാരിച്ചു.

പിന്നീട് ആ ചാനലിന്റെ മാധ്യമപ്രവർത്തക പിന്മാറുകയും ചെയ്തു. ശേഷം അദ്ദേഹം പ്രതികരണം നടത്തി. “പ്രേക്ഷകർ സിനിമ ആസ്വദിക്കുന്നു. അതൊരു ഈശ്വര അനുഗ്രഹം മാത്രമാണ്. ഇപ്പോഴും ഞാൻ ഒന്നും പറഞ്ഞിട്ടില്ല. നിങ്ങളെ പേടിയാണ് മാറിനിൽക്കൂ എന്ന് മാത്രമേ പറഞ്ഞിട്ടുളളൂ. അതിനുള്ള അവകാശം എനിക്കില്ലേ? ഇപ്പോൾ കോടതിയെയാണ് പുച്ഛിച്ചിരിക്കുന്നത്. ഞാൻ ആ കോടതിയെ ബഹുമാനിച്ചാണ് കാത്തിരിക്കുന്നത്. എന്ത് കോടതി? ഇത് നിങ്ങൾക്ക് ആർക്കെങ്കിലും പറയാൻ അവകാശമുണ്ടോ?”, സുരേഷ് ഗോപി ചോദിച്ചു.