പ്രിയ സംവിധായകൻ സിദ്ദിഖിന്റെ വിയോഗത്തിൽ ഏറെ വിഷമത്തിലായിരിക്കുകയാണ് മലയാള സിനിമ ലോകം. സിദ്ദിഖ് എന്ന സംവിധായകൻ മലയാള സിനിമയ്ക്ക് ആരായിരുന്നുവെന്ന് കാണിച്ചുതരുന്ന നിമിഷങ്ങളാണ് കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി കാണുന്നത്. മലയാള സിനിമയിലുള്ള ഒട്ടുമിക്ക താരങ്ങളും സിദ്ദിഖിന്റെ ഭൗതികശരീരം കാണാൻ പൊതുദർശന സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
തന്നെ സിനിമയിലേക്ക് നായകനായി കൈപിടിച്ച് കയറ്റിയ സംവിധായകനെ അവസാനമായി ഒരുനോക്ക് കാണാൻ വേണ്ടി നടൻ സായികുമാർ എത്തിയിരുന്നു. റാംജി റാവു സ്പീകിംഗ് എന്ന സിനിമയിൽ സായികുമാറിനെ നായകനാക്കി അവസരം നല്കിയവരായിരുന്നു സിദ്ദിഖും ലാലും. സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിന്റെ ആദ്യ സംവിധാന ചിത്രം കൂടിയായിരുന്നു ഇത്. അതിന് മുമ്പ് ചെറിയ വേഷങ്ങളിൽ ഒന്ന്-രണ്ട് സിനിമകളിൽ സായികുമാർ അഭിനയിച്ചിരുന്നു.
റാംജി റാവു സ്പീകിംഗിലെ ബാലകൃഷ്ണനെ മലയാളികൾ ഇന്നും ഓർത്തിരിക്കണമെങ്കിൽ അതിൽ പ്രധാന പങ്കുവഹിച്ചത് സിദ്ദിഖും ലാലും തന്നെയാണ്. അവരിൽ ഒരാളാണ് ഇന്ന് വിടപറഞ്ഞിരിക്കുന്നത്. അതുകൊണ്ട് തന്നെ സിനിമ താരമാക്കിയ സംവിധായകനെ കാണാൻ സായികുമാറിന് എത്താതിരിക്കാൻ കഴിയുകയില്ല. ഭാര്യ ബിന്ദു പണിക്കർക്ക് ഒപ്പം സായികുമാർ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ എത്തി.
സിദ്ദിഖിനെ കണ്ട് സായികുമാർ പൊട്ടിക്കരഞ്ഞു. അദ്ദേഹത്തിന്റെ മൃതശരീരം നോക്കി അല്പം സമയം ഇരിക്കുകയും ചെയ്തു. ബിന്ദു പണിക്കരും സായികുമാറിനെ ആശ്വസിപ്പിച്ച് അടുത്ത് തന്നെയിരുന്നു. ഇനിയൊരിക്കലും തന്റെ പ്രിയ സംവിധായകനെ കാണാൻ സാധിക്കില്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം ഏറെ വേദനയോടെയാണ് അവിടെ നിന്നും പടിയിറങ്ങിയത്. റാംജി റാവുവായി അഭിനയിച്ച വിജയരാഘവനും അദ്ദേഹത്തെ കാണാൻ എത്തി.