‘സ്ത്രീ ആണെന്ന പരിഗണന തരാതെ മോശം വാക്കുകൾ ഉപയോഗിച്ചു..’ – ഡ്രൈവർ യദുവിന് എതിരെ നടി റോഷ്ന

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവും കെഎസ്ആർടിസി ബസ് ഡ്രൈവർ യദുവും തമ്മിൽ നടുറോഡിൽ നടന്ന സംഭവങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും നടക്കുന്നുണ്ട്. കൂടുതൽ മലയാളികളും ഡ്രൈവറിന് പിന്തുണ അറിയിച്ച് രംഗത്ത് വന്നപ്പോൾ ഇപ്പോഴിതാ ഡ്രൈവർ യദുവിന് എതിരെ തനിക്കുണ്ടായ അനുഭവം പങ്കുവച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സിനിമ നടി റോഷ്ന ആൻ റോയ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അനുഭവം പങ്കുവച്ചത്.

“ഇവിടെ രാഷ്ട്രീയം ചർച്ച ആക്കാനോ അല്ലെങ്കിൽ ഒരു ഭാഗം ന്യായീകരിക്കാനോ ഞാൻ നിൽക്കുന്നില്ല. പക്ഷേ കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്. എന്റെ മുഖത്ത് നോക്കി താങ്കൾ പറഞ്ഞ മോശം വാക്കുകൾക്ക്. ഒരു വണ്ടി ആൾക്കാരാണ് സാക്ഷി, കൂടെ സ്ഥലം എംവിഡിയും. ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് അധികൃതർ അറിയാൻ വേണ്ടി തന്നെയാണ് ഞാൻ ഈ പോസ്റ്റ് ഇടുന്നതും. ഈ ഒരു വിഷയം ചർച്ചയാകുമ്പോഴാണ് ഈ ഫോട്ടോയിലുള്ള വ്യക്തിയെ ശ്രദ്ധിക്കുന്നത്.

മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവുമായിട്ടുള്ള പ്രശ്നങ്ങൾ ഇപ്പോൾ എല്ലാവരും വീഡിയോയിൽ കണ്ടിട്ടുമുണ്ടാകും. എനിക്കും പറയാനുണ്ട് ചില കാര്യങ്ങൾ. മലപ്പുറത്തുനിന്ന് എറണാകുളത്തേക്ക് ഡ്രൈവ് ചെയ്തു പോകുകയായിരുന്ന ഞാനും എന്റെ സഹോദരനും. കുന്നംകുളം റൂട്ടിൽ അറ്റകുറ്റപ്പണികളിൽ ആയിരുന്നത് കൊണ്ട് ഒരു വണ്ടിക്ക് ജസ്റ്റ് പോകാനുള്ള വഴിയേ ഉണ്ടായിരുന്നുള്ളൂ. സ്ലോ മൂവിങായിരുന്നു ആൾറെഡി. ഈ സെയിം കെഎസ്ആർടിസി ബസ് വളരെ വേഗത്തിൽ പല വണ്ടികളെയും മറികടന്ന് എത്തുകയും എന്റെ വണ്ടിക്ക് പിറകിൽ കിടന്ന് ഹോൺ മുഴക്കിക്കൊണ്ടിരിക്കുകയും ചെയ്തു.

പോകാൻ സൈഡ് കൊടുക്കാൻ പോലും സൈഡ് ഉണ്ടായിരുന്നില്ല. എന്നിട്ടും ഇയാൾ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടിൽ വണ്ടി എടുത്തു മുന്നോട്ടു പോയി. ഞാൻ വണ്ടി നിർത്തി സൈഡ് ആക്കിയെങ്കിലും സ്ലോ മൂവിങ് ആയ ഏരിയ ആയതുകൊണ്ട് വീണ്ടും ഈ ബസിന് പുറകിൽ തന്നെ എത്തി. ഒരു രീതിയിലും സൈഡ് ഇല്ലാത്ത ഏരിയ. അപകട മേഖല പതുക്കെ പോകുക എന്ന വാണിംഗ് ബോർഡ്സ് എല്ലാമുണ്ടായിട്ടും ഇങ്ങനെ തന്നെയാണ് ബസുകാർ. ഞാനും വാശിയായി അദ്ദേഹം എന്റെ പുറകിൽ കിടന്നു ഹോൺ മുഴക്കിയ പോലെ ഞാനും നല്ല രീതിയിൽ ഹോൺ അടിച്ചു. വെരി ഫാസ്റ്റ്ലി എനിക്ക് റിപ്ലൈ കിട്ടി.

അദ്ദേഹം നടുറോഡിൽ വണ്ടി നിർത്തി അത്രയും യാത്രക്കാർ ഉണ്ടായിരിക്കെ റോക്കി ഭായ് കളിക്കാൻ ഇറങ്ങിവന്നു. അയാൾ വളരെ മോശമായി തന്നെ ആണ് സംസാരിച്ചതും ഒരു സ്ത്രീയാണെന്നുള്ള യാതൊരു പരിഗണനയുമില്ലാതെ ഇത് പോലെ തന്നെ വെറും മോശമായ വാക്കുകൾ എന്നോട് അയാൾ പറഞ്ഞു. ഷോ കാണിച്ച് അയാൾ വണ്ടി എടുത്തു പോകുകയാണ് ഉണ്ടായത്. ഞങ്ങൾക്ക് ഇയാൾ സംസാരിച്ചതിന്റെ അമർഷം കുറച്ചൊന്നുമായിരുന്നില്ല. കുറച്ച് കഴിഞ്ഞപ്പോൾ ആളുകളെ കയറ്റാൻ സൈഡാക്കി. ഞങ്ങൾ മുന്നോട്ട് പോരുകയും ചെയ്തു. അപ്പോഴാണ് എംവിഡിയെ കണ്ടത്.

ഞാൻ വണ്ടി സൈഡാക്കി കാര്യങ്ങൾ വിശദമായി അവരോട് പറഞ്ഞു. അകലെ നിന്ന് ബസ് വരുന്നുണ്ടായിരുന്നു. ഞാൻ പോലീസുകാരോട് സംസാരിക്കുന്നത് കണ്ടതേ ഈ ഡ്രൈവർ വീണ്ടും വണ്ടി അവിടെ നിർത്തി. അവിടെയും കോറെ നാടകം കളിച്ചു ഇയാൾ.. പോലീസുകാർ സംസാരിച്ചു സോൾവ് ചെയ്തു വിട്ടെങ്കിലും ഇയാൾ ഹീറോ ആയിരുന്നു. ഞാൻ വീട്ടിലെത്തിയിട്ടും വളരെ വിഷമിച്ചു അയാളുടെ ഇത്ര മോശമായ സ്വഭാവത്തെ ഓർത്ത്. ട്രിവാൻഡ്രം വണ്ടി ആയത് കൊണ്ട് ഞാൻ അവിടെ ജോലി ചെയ്യുന്ന ഒരു ഡ്രൈവറോട് കാര്യങ്ങൾ സംസാരിച്ചപ്പോൾ കെഎസ്ആർടിസി ബസ്സിന് പുറകിൽ ഒരു നമ്പറുണ്ട്.

അവിടേക്ക് വിളിച്ചു കംപ്ലയിന്റ് കൊടുക്കാൻ പറഞ്ഞു. ഞാൻ ആ ബസ്സിന്റെ ഫോട്ടോ എടുത്ത് വെച്ചിരുന്നു. അത് വെച്ച് നമ്പർ നോക്കിയപ്പോൾ അങ്ങനൊരു നമ്പർ നിലവിലില്ല. ഇയാൾക്കിപ്പോ ഇങ്ങനെ ഒരു കേസ് വന്നത്. സഹായമായി, മോയറോടു പോലും സംസാരിക്കുന്ന രീതി ഇങ്ങനെ ആണെങ്കിൽ സാധാരണക്കാരിയായ എന്നോട് കാണിച്ചതിൽ യാതൊരു വണ്ടറുമില്ല. സ്ഥിരം റോക്കി ഭായ് ആണ് പുള്ളി. ഇങ്ങനെ കെഎസ്ആർടിസി ഡ്രൈവർ ആയത് കൊണ്ട് യദുവിന് എന്ത് തോന്നിവാസവും കാണിക്കാം എന്ന അഹങ്കാരം തന്നെയാണ്.

ഇങ്ങനെ ഉള്ളവരെ സംരക്ഷിക്കാതെ ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് അധികൃതർ തക്കതായ ശിക്ഷ നൽകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. കുറച്ച് നാളുകൾക്ക് മുൻപ് നടന്നത് കൊണ്ട് അദ്ദേഹം മറന്നു പോയിട്ടുണ്ടാകും. ഓർമ്മിപ്പിക്കാൻ വേണ്ടി കൂടിയാണ് ഞാൻ ഇവിടെ പോസ്റ്റ് ഇടുന്നത്. ഇയാൾ ഓടിച്ചിരുന്ന വാഹനത്തിന്റെ ഫോട്ടോ എടുത്തത്. ഞാൻ ഇവിടെ പോസ്റ്റ് ചെയ്യുന്നു. വെറുതെ ആരും ബസിന്റെ ഫോട്ടോ എടുത്തു വെക്കില്ലല്ലോ..”, റോഷ്ന കുറിച്ചു.