‘വിജയ് സ്വബോധത്തോടെയാണോ അഭിനയിച്ചത്? ലിയോ ട്രെയിലർ കണ്ടിട്ട് വനിത നേതാവ്..’ – സംഭവം ഇങ്ങനെ

വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ലിയോ. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ അടുത്ത ചിത്രമായിരിക്കും ലിയോ എന്ന ചില സൂചനകൾ ആദ്യം മുതൽക്ക് തന്നെ സിനിമയുമായി ബന്ധപ്പെട്ട് വന്നിട്ടുണ്ടായിരുന്നു. അത് സത്യമാണോ എന്നറിയാൻ ഒക്ടോബർ 19 ലിയോ റിലീസ് ആവുന്നത് വരെ കാത്തിരിക്കേണ്ടി വരും. തൃഷ 14 വർഷങ്ങൾക്ക് ശേഷം വിജയിക്ക് ഒപ്പം അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്.

അർജുൻ, സഞ്ജയ് ദത്ത് എന്നിവരും പ്രധാന റോളുകളിൽ അഭിനയിക്കുന്നുണ്ട്. സിനിമയുടെ ട്രെയിലർ ഈ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഗംഭീര പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. വിക്രം കഴിഞ്ഞ് ലോകേഷ് സംവിധാനം ചെയ്യുന്ന സിനിമ കൂടിയായതുകൊണ്ട് തന്നെ പ്രതീക്ഷകൾ ഏറെയാണ്. മൂന്ന് കോടിയിൽ അധികം ആളുകളാണ് 24 മണിക്കൂറിനുള്ളിൽ ട്രെയിലർ കണ്ടു കഴിഞ്ഞിട്ടുള്ളത്.

ലിയോ ട്രെയിലർ കണ്ടിട്ട് ഇപ്പോഴിതാ തമിഴ് നാട്ടിലെ അനൈത്ത് മക്കൾ അരസിയൽ കക്ഷിയുടെ വനിത നേതാവ് രാജേശ്വരി പ്രിയ ട്രെയിലറിനും വിജയിക്കും സിനിമയ്ക്കും എതിരെയും വിമർശിച്ചിരിക്കുകയാണ്. സ്ത്രീകളെ മോശമായി പറയുന്ന രീതിയിൽ വിജയി ട്രെയിലറിലെ ഒരു സീനിൽ സംസാരിച്ചുവെന്ന് പറഞ്ഞുകൊണ്ടാണ് വിമർശിച്ചിരിക്കുന്നത്. ലോകേഷിന് എതിരെയും രാജേശ്വരി പ്രതികരിക്കുകയും സിനിമ ലോകം ഇതിനെതിരെ പ്രതികരിക്കണമെന്നും ആവശ്യം ഉന്നയിച്ചു.

“ലിയോയുടെ ട്രെയിലർ കണ്ടു. വിജയ് സ്വബോധത്തോടെയാണോ അഭിനയിച്ചത്? 1.46 മിനിറ്റിൽ വിജയ് ഒരു മോശം വാക്ക് ഉപയോഗിച്ചത് അദ്ദേഹത്തിന്റെ നിലവാരം വളരെയധികം കുറച്ചിട്ടുണ്ട്. സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന വാക്ക് വിജയിയുടെ ഉള്ളിലുള്ളതാണോ! എന്താണ് ഇത് പറഞ്ഞതുകൊണ്ടുള്ള പ്രയോജനം. ആരാധകരെ തെറ്റിദ്ധരിപ്പിക്കുന്ന വിജയ്‌ക്കെതിരെ ശക്തമായ എതിർപ്പ് ഞാൻ പ്രകടിപ്പിക്കുന്നു. ലോകേഷ് യോഗ്യതയില്ലാത്ത സംവിധായകൻ. ഇതിനെതിരെ സിനിമാലോകം രംഗത്തുവരണം.”, രാജേശ്വരി പ്രതികരിച്ചു.