‘ഒന്നെങ്കിൽ എം ടി, അല്ലെങ്കിൽ മുഖ്യമന്ത്രി! ഇവരിൽ ആരെങ്കിലും നയം വ്യക്തമാക്കണം..’ – കുറിപ്പുമായി ബാല ചന്ദ്ര മേനോൻ

മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ ഇരിക്കെ ഈ കഴിഞ്ഞ ദിവസം എം.സി വാസുദേവൻ നായർ നടത്തിയ രാഷ്ട്രീയ വിമർശന പ്രസംഗത്തിൽ പ്രതികരിച്ച് സംവിധായകനും നടനുമായ ബാലചന്ദ്ര മേനോൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ബാലചന്ദ്ര മേനോൻ പ്രതികരിച്ചത്. ഇനി നിക്കണോ പോണോ എന്ന് തലേക്കെട്ട് കൊടുത്ത് ഇരുവരുടെയും ചിത്രങ്ങൾ വച്ച് ഒരു ഫോട്ടോ ഉണ്ടാക്കികൊണ്ടാണ് അദ്ദേഹം പ്രതികരിച്ചത്.

“ഞാൻ ജീവിച്ചിരിപ്പുണ്ടെന്നും എനിക്ക് സ്ഥിരബുദ്ധി ഉണ്ടെന്നും എന്നെ ബോധ്യപ്പെടുത്താൻ മാത്രമാണ് ഈ കുറിപ്പ്. ഇത്രയും കാലത്തെ സിനിമ ജീവിതത്തിൽ ഞാൻ പഠിച്ചത് ഉള്ളിൽ തോന്നുന്നത് അതുപോലെ കേൾവിക്കാരിൽ പകരുന്ന രീതിയാണ്. ആ ബലത്തിൽ ഞാൻ തുടങ്ങാം. കുരുടന്മാർ ആനയെ കണ്ടത് പോലെ എന്നൊരു പ്രയോഗം ഉണ്ടല്ലോ. അതൊരു ഒരു ആശയക്കുഴപ്പം ആവശ്യമില്ലാതെ സംജാതം ആയിരിക്കുന്നു.

പരിണതപ്രജ്ഞനായ ശ്രീ എംടി വാസുദേവൻ നായർ കോഴിക്കോട്ടെ ഒരു സാംസ്കാരിക വേദിയിൽ വച്ച് അമിതാധികാരത്തിന്റെ കേന്ദ്രീകരണത്തെപ്പറ്റി അദ്ദേഹത്തിന്റെ സമഗ്രമായ ഒരു കാഴ്ചപ്പാട് വെളിവാക്കുക ഉണ്ടായി. അമിതാധികാരത്തെപ്പറ്റി പറഞ്ഞ വേദിയിൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉണ്ടായത് ആകസ്മികമെന്ന് പറയുക വയ്യ. മുന്നിലിരുന്ന സദസ്സിനെ കണ്ട് ഹാലിളകിയല്ല എംസി സംസാരിച്ചത്. മറിച്ച് പറയാനുള്ളത് മുൻകൂട്ടി തയാറാക്കി കുറിച്ചുകൊണ്ട് വന്ന് വായിക്കുക ആയിരുന്നു.

അതുകൊണ്ട് തന്നെ ‘നാവു പിഴ’ എന്ന് പറയുക വയ്യ. എംടി പറഞ്ഞ കാര്യങ്ങൾ ഇന്നിത് വരെ നാം കേൾക്കാത്ത പുതുസിദ്ധാന്തമൊന്നുമല്ല. കുട്ടിക്കാലം മുതലേ നാം കേട്ട് ശീലിച്ച കാര്യം തന്നെ. പറഞ്ഞതല്ല ഇവിടുത്തെ പ്രശ്നം. ആരെപ്പറ്റി പറഞ്ഞു എന്ന വ്യാഖ്യാനം വന്നതോടെ ആടിനെ പട്ടിയാക്കുന്ന കളി തുടങ്ങി. പിണറായിയെപറ്റി എന്നും മോഡിയെപ്പറ്റി എന്നുമൊക്കെ വാദപ്രതിവാദങ്ങൾ കൊഴുക്കുന്നു. എം.ടി പറഞ്ഞതിനെ വ്യഖ്യാനിക്കാൻ ഒരു കൂട്ടർ വേറെയും. ഇത് തുടരുന്നത് അഭിലഷണീയമല്ല!

ഇപ്പോൾ തന്നെ ഈ വിവാദത്തിൽ കോഴിക്കോട്ട് ഇതിന് കാരണമായ പുസ്തക പ്രകാശനത്തെയും ആ ചടങ്ങിൽ പങ്കെടുത്ത മറ്റു വിശിഷ്ടവ്യകതികളെയും എല്ലാവരും മറന്നു കഴിഞ്ഞു. ഈ വിവാദം അവസാനിക്കാൻ ഒരു വഴിയേ ഉള്ളു.. ഒന്നെങ്കിൽ എം ടി, അല്ലെങ്കിൽ മുഖ്യമന്ത്രി, നയം വ്യക്തമാക്കണം! നട്ടെല്ലുള്ള ഒരു പത്രപ്രവർത്തകൻ രംഗത്തിറങ്ങിയാൽ കുട്ടി ആണോ പെണ്ണോ എന്നറിയാം. അതിന് ഒരു തീരുമാനം ഉണ്ടായില്ലെങ്കിൽ ടിവിയുടെ മുന്നിലിരിക്കുന്ന സാധാരണക്കാരന് ഭ്രാന്ത് പിടിക്കും.

രാഷ്രീയക്കാരുടെ ഭാഷയിൽ പറഞ്ഞാൽ അരിയാഹാരം കഴിക്കുന്ന ഞങ്ങൾക്ക് കാര്യങ്ങളൊക്കെ വേണ്ട രീതിയിൽ മനസ്സിലായി കഴിഞ്ഞു. പിന്നെ നിങ്ങൾ എന്തിനാ ഈ പെടാപാട് പെടുന്നത്. ഒരു നിമിഷം ഒന്ന് ശ്രദ്ധിക്കൂ.. നമുക്ക് ചുറ്റുമുള്ളവർ ഉശിരോടെ മുഷ്ടിചുരുട്ടി മുദ്രാവാക്യം മുഴക്കുന്നത് ശ്രദ്ധിച്ചോ? അവർ പല പ്രായത്തിലുള്ളവർ.. അവരുടെയെല്ലാം വായിൽ നിന്നുതിരുന്നത് ഒറ്റ മുദ്രാവാക്യമാണ്. ശ്രദ്ധിക്കൂ.. “പള്ളിയിലെ മണി മോട്ടിച്ചത് ഞാനല്ലാ..”. അപ്പോൾ, ഇനി നിക്കണോ പോണോ..!, ബാലചന്ദ്ര മേനോൻ കുറിച്ചു.