‘എന്നോട് ആവശ്യപ്പെട്ട ആ വലിയ കാര്യം ഞാൻ യാഥാർത്ഥ്യമാക്കും, തമ്പുരാന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു..’ – അഭിലാഷ് പിള്ള

പന്തളം രാജകുടുംബാംഗവും കൊട്ടാരം നിർവ്വാഹക സംഘം മുൻ അദ്ധ്യക്ഷനുമായ പിജി ശശികുമാർ വർമ്മയുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി സിനിമ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. മാളികപ്പുറം സിനിമ ഇറങ്ങിയപ്പോൾ തനിക്ക് നൽകിയ പിന്തുണയെ ഓർത്തെടുത്തായിരുന്നു അഭിലാഷിന്റെ അനുശോചന കുറിപ്പ്. അതുപോലെ അദ്ദേഹം ആവശ്യപ്പെട്ട ഒരു വലിയ കാര്യം യാഥാർത്ഥ്യമാക്കുമെന്നും പോസ്റ്റിൽ സൂചിപ്പിച്ചു.

“മാളികപ്പുറം സിനിമ റിലീസായി 3 ദിവസം കഴിഞ്ഞു എനിക്ക് വന്ന ഒരു ഫോൺ കോളിന് മറു തലക്കൽ ഞാൻ കേട്ട ശബ്ദം ഒരു കാലത്ത് നാട് ഭരിച്ച പന്തളം രാജകുടുംബത്തിലെ ഇന്നത്തെ തലമുറയിലെ തമ്പുരാന്റെ ആയിരുന്നു. പത്ത് മിനിറ്റോളം സംസാരിച്ച തമ്പുരാൻ പറഞ്ഞ നല്ല വാക്കുകൾ ഒരു അനുഗ്രഹം പോലെ ശിരസ്സിൽ ഇന്നും ഉണ്ട്.. തിരുവാഭരണം കാണാൻ മാളികപ്പുറം ടീമിനെ അദ്ദേഹം കൊട്ടാരത്തിലേക്ക് ക്ഷണിച്ചു.

അന്ന് കൊട്ടാരത്തിൽ വെച്ച് രാജകുടുംബം തന്ന ആദരവ് തന്നെയാണ് മാളികപ്പുറം ടീമിന് കിട്ടിയ ഏറ്റവും വലിയ അനുഗ്രഹവും. തമ്പുരാൻ തന്ന അയ്യപ്പരൂപയും എന്റെ കൈ പിടിച്ചു അയ്യപ്പൻ അനുഗ്രഹിച്ച കൈകളാണ് എന്നും പറഞ്ഞതും ഒരു എഴുത്തുകാരന് കിട്ടിയ വലിയ ആദരവിൽ ഒന്നാണ്. പിന്നീട് കവടിയാർ കൊട്ടാരത്തിൽ വെച്ച് ഒരിക്കൽ കൂടി തമ്പുരാനെ കണ്ട ദിവസം തലയിൽ തൊട്ടനുഗ്രഹിച്ചു.

തമ്പുരാൻ എന്നോട് ആവശ്യപ്പെട്ട ആ വലിയ കാര്യം അത് ഒരിക്കൽ ഞാൻ യാഥാർഥ്യം ആക്കും.. ഇനിയും ചരിത്രത്തിൽ പറയാൻ ബാക്കി വെച്ച ആ വലിയ സത്യം ഒരിക്കൽ ഞാൻ തിരക്കഥയാക്കും. മനസ്സിൽ അത്രയും സ്നേഹത്തോടെ ബഹുമാനത്തോടെ പ്രാർത്ഥനയോടെ തമ്പുരാന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു..”, അഭിലാഷ് പിള്ള അദ്ദേഹത്തിന് ഒപ്പമുള്ള ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ട് ഫേസ്ബുക്കിൽ കുറിച്ചു.