‘ഇന്ത്യ എന്നത് ബ്രിട്ടീഷുകാർ നൽകിയ പേരാണ്! അഭിമാനമുള്ള പേര് വേണമെന്ന് സെവാഗ്..’ – ഇത്രയും നാൾ ഇല്ലായിരുന്നോ എന്ന് വിഷ്ണു വിശാൽ

ഇന്ത്യ എന്ന പേര് മാറ്റാൻ പോകുന്നുവെന്ന് സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ അഭ്യൂഹങ്ങൾ നടക്കുന്നുണ്ട്. റിപ്പബ്ലിക് ഓഫ് ഇന്ത്യ അല്ലെങ്കിൽ റിപ്പബ്ലിക്ക് ഓഫ് ഭാരത് എന്നാക്കാൻ കേന്ദ്ര സർക്കാർ പ്രമേയം കൊണ്ടുവരുന്നുവെന്ന് റിപ്പോർട്ടുകളും വരുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചകളും ഇതുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്. മാറ്റണമെന്ന് ഒരു ഭാഗവും അത് വേണ്ടെന്ന് മറ്റൊരു കൂട്ടരും വാദിക്കുന്നുണ്ട്.

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമായ വിരേന്ദർ സെവാഗ് ഇന്ത്യയുടെ പേര് മാറ്റണമെന്ന് ആവശ്യമായി തന്നെ അഭിപ്രായപ്പെട്ടിരിക്കുകയാണ്. “ഒരു പേര് നമ്മിൽ അഭിമാനം വളർത്തുന്ന ഒന്നായിരിക്കണം എന്ന് ഞാൻ എപ്പോഴും വിശ്വസിക്കുന്നു. നമ്മൾ ഭാരതീയരാണ്, ഇന്ത്യ എന്നത് ബ്രിട്ടീഷുകാർ നൽകിയ പേരാണ്, നമ്മുടെ യഥാർത്ഥ പേര് ‘ഭാരത്’ ഔദ്യോഗികമായി തിരികെ ലഭിക്കാൻ വളരെക്കാലമായി ഞാൻ ആഗ്രഹിക്കുന്നു.

ബിസിസിഐ, ജയ് ഷാ, ഈ ലോകകപ്പ് നമ്മുടെ കളിക്കാർക്ക് അവരുടെ നെഞ്ചിൽ ഭാരതം എന്ന് ചേർക്കണമെന്ന് ഞാൻ ഞാൻ അഭ്യർത്ഥിക്കുന്നു..”, സെവാഗ് ട്വീറ്റ് ചെയ്തു. ഇതിന് മറുപടി എന്ന പോലെ സിനിമ താരമായ വിഷ്ണു വിശാൽ ട്വീറ്റും പങ്കുവെച്ചു. “ബഹുമാനത്തോടെ സാർ, ഇന്ത്യ എന്ന പേര് ഈ വർഷങ്ങളിൽ നിങ്ങളിൽ അഭിമാനം ജനിപ്പിച്ചില്ലേ?”, ഇതായിരുന്നു വിഷ്ണു വിശാലിന്റെ ട്വീറ്റ്. ഗംഭീറിന് മുമ്പ് താങ്കൾ എംപി ആവേണ്ട ആളായിരുന്നുവെന്ന് പ്രമുഖ ചിന്താ നേതാവായ സിദ്ധാർഥ് പൈ പോസ്റ്റ് ഇട്ടിരുന്നു.

ഇതിന് മറുപടിയും സെവാഗ് കൊടുത്തിട്ടുണ്ട്. “എനിക്ക് രാഷ്ട്രീയത്തിൽ ഒട്ടും താൽപ്പര്യമില്ല, കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും രണ്ട് പ്രമുഖ പാർട്ടികളും സമീപിച്ചിട്ടുണ്ട്. മിക്ക വിനോദക്കാരും കായികതാരങ്ങളും രാഷ്ട്രീയത്തിൽ പ്രവേശിക്കരുത് എന്നതാണ് എന്റെ കാഴ്ചപ്പാട്.. ഒരു എംപി ആകാനും ആഗ്രഹിക്കുന്നില്ല..”, ഇതായിരുന്നു മറുപടി. ഭാരത് എന്നാക്കണമെന്ന് നേരത്തെ തന്നെ അഭിപ്രായം പറഞ്ഞിട്ടുള്ള ഒരാളുകൂടിയാണ് സെവാഗ്. കഴിഞ്ഞ ഇന്ത്യ, പാക് മത്സരത്തിലും സെവാഗ് ഭാരത് എന്ന ഹാഷ് ടാഗാണ് ഉപയോഗിച്ചത്.