‘ഈ പാർട്ടിക്ക് വേണ്ടി മൂന്നല്ല പത്ത് തവണ തോൽക്കാനും റെഡി ആണെന്ന് ജെയ്ക് പറഞ്ഞു..’ – നടൻ സുബീഷ് സുധി

പുതുപ്പള്ളിയിൽ ജെയ്ക് സി തോമസ് ജയിക്കണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് സിനിമ നടനായ സുബീഷ് സുധി. ജെയ്ക്കുമായി ഫലം വരുന്നതിന് തല്ലെന്ന് ഫോണിൽ സംസാരിച്ചപ്പോൾ പറഞ്ഞ കാര്യങ്ങൾ തന്നെ ഞെട്ടിച്ചുകളഞ്ഞുവെന്നും സുബീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പുതുതലമുറയിലെ ഒരുപാട് ചെറുപ്പക്കാരെ തന്റെ നിലപാടുകൾ കൊണ്ട് രാഷ്ട്രീയത്തിലേക്ക് എത്തിച്ച ഒരാളാണ് ജെയ്ക് എന്നും അദ്ദേഹം കുറിച്ചു.

“ഇവിടെ ഞാൻ കുറിക്കുന്നത് രണ്ട് മനുഷ്യരെ കുറിച്ചാണ്. ഒന്ന് ജീവിച്ചിരിക്കുന്ന ഒരാൾ, മറ്റൊന്ന് മരിച്ചു പോയ ഒരാൾ. ആദ്യം എന്റെ രാഷ്ട്രീയവുമായി യോജിപ്പുള്ള ഒരാളെ കുറിച്ചാണ്. ജെയ്ക് സി തോമസ്. ജെയ്ക്കിനെ ഞാൻ മിനിഞ്ഞാന്ന് വിളിച്ചു. പുതുപ്പള്ളി പോലെയൊരു യുഡിഎഫ് അനുകൂല മണ്ഡലത്തിൽ തന്റെ രാഷ്ട്രീയ നിലപാട് കൊണ്ടും അരാഷ്ട്രീയരായി പോവുന്ന പുതുതലമുറയിലെ ഒരുപാട് ചെറുപ്പക്കാരെ തന്റെ ചിന്ത ശേഷി കൊണ്ടും തന്റെ ജീവിതം കൊണ്ടും രാഷ്ട്രീയത്തിൽ എത്തിച്ച മനുഷ്യൻ.

അതുകൊണ്ട് തന്നെ അയാൾ ഉൾകൊള്ളുന്ന രാഷ്ട്രീയവും കേരളത്തിന്റെ പൊതു മണ്ഡലത്തിൽ രാഷ്ട്രീയം പറയുന്ന ഒരാൾ വരണമെന്ന് ചിന്തിക്കുന്ന ആൾക്കാരും അയാളും വിജയം പ്രതീക്ഷിച്ചു. അതുകൊണ്ട് ജെയ്ക്കിന് വിജയ പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കുന്ന ഒരാളെന്ന നിലയിൽ ഞാൻ പറഞ്ഞു പുതുപ്പള്ളിയിൽ എന്തായാലും ഒരു ഉമ്മൻ‌ചാണ്ടി ഇഫക്ട് ഉണ്ടാവും. അതിനാൽ തന്നെ ഞാൻ പറഞ്ഞു. ‘നിങ്ങൾ തോറ്റ് കഴിഞ്ഞാൽ..’

അപ്പോൾ പറഞ്ഞൊരു മറുപടിയുണ്ട്. അത് എന്നെ ഞെട്ടിച്ചുകളഞ്ഞു. “സുബിഷേട്ടാ പാർട്ടിക്ക് വേണ്ടി എത്രയോ മനുഷ്യർ രക്തസാക്ഷികളായ പ്രസ്ഥാനമാണിത്. ഈ പാർട്ടിക്ക് വേണ്ടി ഒന്നോ രണ്ടോ മൂന്നോ അല്ല പത്തുതവണ തോൽക്കാനും ഞാൻ റെഡിയാണ്. അതാണ് സഖാവ്! അതാണ് ജെയ്ക് സി തോമസ്. പിന്നെ ഉമ്മൻ ചാണ്ടിയെ കുറിച്ച്, രാഷ്ട്രീയമായി എനിക്കും വിയോജിപ്പ് ഉണ്ടായ വ്യക്തിയാണ് അദ്ദേഹം. എന്നാൽ അദ്ദേഹത്തിന്റെ മരണാനന്തരയാത്ര എന്നെ മാത്രമല്ല ഓരോ മലയാളിയെയും ഞെട്ടിച്ചു കളഞ്ഞു.

രാഷ്ട്രീയത്തിന് അതീതമായി മറ്റുള്ളവന്റെ വേദന മനസ്സിലാക്കി സാധാരണക്കാരനോട് ഇടപ്പെട്ട് ഒരു വ്യക്തി ഇനിയുണ്ടാവില്ല. മനുഷ്യന്റെ സങ്കടങ്ങൾ കാണുന്നവരാണ് യഥാർത്ഥ മനുഷ്യൻ എന്ന് ഞാൻ വിശ്വസിക്കുന്നു. അദ്ദേഹം അങ്ങനെയൊരു മനുഷ്യൻ ആയിരുന്നു. മറ്റുളവന്റെ വേദന മനസ്സിലാക്കി ജീവിക്കാൻ ഇനി വരുന്ന ഓരോ മനുഷ്യനും ഓരോ രാഷ്ട്രീയക്കാരനും കഴിയട്ടെയെന്ന് ഞാൻ ആശിക്കുന്നു..”, സുബീഷ് സുധി പങ്കുവെച്ചു.