‘യഥാർത്ഥ കലാമണ്ഡലം സത്യഭാമ ഈ സ്ത്രീയല്ല, താരതമ്യം ചെയ്യുന്നത് പോലും ശരിയല്ല..’ – വിമർശിച്ച് ശ്രീകുമാരൻ തമ്പി

ആർഎൽവി രാമകൃഷ്ണന് എതിരെ കലാമണ്ഡലം സത്യഭാമ എന്ന സ്ത്രീ നടത്തിയ വർണ അധിക്ഷേപത്തിൽ രൂക്ഷ വിമർശനവുമായി ശ്രീകുമാരൻ തമ്പി. യഥാർത്ഥ കലാമണ്ഡലം സത്യഭാമ ഈ സ്ത്രീയല്ലെന്നും അവരുമായി താരതമ്യം ചെയ്യുന്നത് പോലും ശരിയല്ലെന്ന് ശ്രീകുമാരൻ തമ്പി പ്രതികരിച്ചു. ഒരു കലാകാരിയും കലാകാരനും ഒരിക്കലും ഇത്രയും ധാർഷ്ട്യത്തോടെ സംസാരിച്ചിട്ടില്ലെന്നും കലാരംഗത്തെ മലീമസമാക്കാൻ ആരെയും അനുവദിച്ചുകൂടായെന്നും അദ്ദേഹം കുറിച്ചു.

“കലാമണ്ഡലം സത്യഭാമ എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്ന നൃത്ത അധ്യാപികയ്ക്ക് കറുപ്പിനോട് വെറുപ്പ്! യഥാർത്ഥ കലാമണ്ഡലം സത്യഭാമ ഈ സ്ത്രീയല്ല. ആ സത്യഭാമ പ്രശസ്ത കഥകളി ആചാര്യൻ കലാമണ്ഡലം പദ്മനാഭൻ നായരുടെ ഭാര്യയും, കലാമണ്ഡലത്തിലെ അധ്യാപികയുമായിരുന്ന മഹിളരത്നമാണ്. ഞാൻ സംവിധാനം ചെയ്ത ഗാനം, ബന്ധുക്കൾ ശത്രുക്കൾ എന്നീ ചിത്രങ്ങളിൽ നൃത്ത സംവിധാനം നിർവ്വഹിച്ചത് ആ മഹതിയാണ്. ‘അളിവേണി എന്ത് ചെയ്‌വൂ’, ‘മലയാളിപ്പെണ്ണേ നിന്റെ മനസ്സ്’ തുടങ്ങിയ ഗാനങ്ങളുടെ ചിത്രീകരണം ഓർമ്മിക്കുക.

കലാമണ്ഡലം ക്ഷേമാവതി, സരസ്വതി, ലീലാമ്മ തുടങ്ങിയ പ്രശസ്ത നർത്തകിമാർ ആ സത്യഭാമയുടെ ശിഷ്യരാണ്. കലാമണ്ഡലം പദ്മനാഭൻ നായരുടെയും ഭാര്യ കലാമണ്ഡലം സത്യഭാമയുടെയും കലാജീവിതം വിഷയമാക്കി ഞാൻ ‘ദയിതേ കേൾ നീ’ എന്ന പേരിൽ വർഷങ്ങൾക്ക് മുൻപ് ഒരു ഡോക്കുമെന്ററി നിർമ്മിച്ച് സംവിധാനം ചെയ്തിട്ടുണ്ട്. ദൂരദർശൻ അത് സംപ്രേഷണം ചെയ്തു. ഈ കലാമണ്ഡലം സത്യഭാമയെ ആ പ്രതിഭാ ശാലിനിയുമായി താരതമ്യം ചെയ്യുന്നത് പോലും ശരിയല്ല. രാധയടക്കം അനേകം മോഹിനിമാരുടെ മനം കവർന്ന ശ്രീകൃഷ്ണന്റെ നിറം കറുപ്പായിരുന്നു എന്ന സത്യം മറക്കരുത്. ശ്രീകൃഷ്ണനും നർത്തകനായിരുന്നു.

നിറത്തിന്റെയും ജാതിയുടെയും പേരിൽ ഒരു കലാകാരനേയും വിലയിരുത്താൻ പാടില്ല. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും കലയിൽ പോലും നിറവും ജാതിയുമൊക്കെ കൊണ്ടുവന്ന് കലാരംഗത്തെ മലീമസമാക്കാൻ ആരെയും അനുവദിച്ചുകൂടാ.. ഒരു കലാകാരിയും കലാകാരനും ഒരിക്കലും ഇത്രയും ധാർഷ്ട്യത്തോടെ മാധ്യമ പ്രതിനിധികളോട് സംസാരിക്കാൻ പാടില്ല. മികച്ച നർത്തകനായ ആർഎൽവി രാമകൃഷ്ണന്റെ എല്ലാ കലാപ്രവർത്തനങ്ങൾക്കും വിജയാശംസകൾ..”, ശ്രീകുമാരൻ തമ്പി കുറിച്ചു.