‘വിട പറഞ്ഞിട്ട് 11 വർഷം! ഒറ്റയ്ക്ക് നിൽക്കാൻ പഠിപ്പിച്ചതിന് എപ്പോഴും നന്ദിയുണ്ട്..’ – അച്ഛന്റെ ഓർമ്മയിൽ ഷമ്മി തിലകൻ

മലയാള സിനിമയുടെ ‘പെരുന്തച്ചൻ’ എന്ന് വിശേഷിപ്പിച്ചിരുന്ന അഭിനേതാവ് ആയിരുന്നു നടൻ തിലകൻ. അഭിനയ ശൈലി കൊണ്ടും നിലപാടുകൾ കൊണ്ടും എന്നും മലയാളികളെ വിസ്മയിപ്പിച്ചിട്ടുള്ള തിലകൻ വിട്ടുപിരിഞ്ഞിട്ട് പതിനൊന്ന് വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിൽ ഇരിക്കുന്ന സമയത്താണ് ഹൃദയാഘാതത്തെ തുടർന്ന് 77-മത്തെ വയസ്സിൽ അദ്ദേഹം വിടപറഞ്ഞത്.

തിലകന്റെ മകനും നടനുമായ ഷമ്മി തിലകൻ അച്ഛന്റെ ഓർമ്മയിൽ ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്. “വർഷം പതിനൊന്ന്.. ചില്ലക്ഷരം കൊണ്ടു പോലും കള്ളം പറയാത്ത അഭിനയ സമർപ്പണമായതിനാൽ കാലം നെഞ്ചിലേറ്റി ഒന്നിലും ഒരിക്കലും തോൽക്കാത്ത മഹാനടന്മാരുടെ മുൻനിരയിൽ തന്നെ പേര് ചേർത്ത് എഴുതിയിരിക്കുന്ന നടനകുലപതി അരങ്ങൊഴിഞ്ഞിട്ട് പതിനൊന്ന് വർഷം.

കലഹം ജന്മ പ്രകൃതമായ കലഹിക്കാനുള്ള പഴുതുകൾ ഒന്നും പാഴാക്കാത്ത, മരണം പോലും കലഹമാക്കി ആഘോഷിച്ച തന്നെ തള്ളിപ്പറഞ്ഞ വ്യവസ്ഥിതിയോട് ‘ജനപക്ഷ പിന്തുണ’ എന്ന വജ്രായുധം കൊണ്ട് മധുരമായി പകരം വീട്ടിയ നിഷേധിയായ പോരാളി വീരമൃതു അടഞ്ഞിട്ട് പതിനൊന്ന് വർഷം. അന്യായം, അധർമ്മം, അക്രമം എന്നുതോന്നുന്ന എന്തിനെയും അതിന്റെ വരുംവരാഴികൾ ആലോചിക്കാതെ എതിർക്കുന്ന ഏതൊരുവന്റെയും ഉള്ളിലും തിലകന്റെ ഒരംശം പ്രവർത്തിക്കുന്നുണ്ടെന്ന് കാരശ്ശേരി മാഷ് ഒരിക്കൽ പറയുകയുണ്ടായി. അതെ.. ജീവിച്ചിരുന്നപ്പോൾ അദ്ദേഹം ഉത്പാദിപ്പിച്ച ഊർജ്ജം മലയാള സംസ്കാരം ഉള്ളിടത്തോളം കാലം എക്കാലവും ബാക്കിയുണ്ടാവും.

എന്നിരുന്നാലും പെറ്റ് കിടക്കുന്ന പുലി എന്ന് മുഖത്ത് നോക്കി വിളിക്കാൻ ചുരുക്കം ചിലർക്ക് എങ്കിലും മൗനാനുവാദം നൽകി എന്നൊന്നും ആ വാത്സല്യ വിളി ആസ്വദിച്ചിരുന്ന നിഷ്കളങ്കനായ ‘തിലകൻ ചേട്ടൻ’ എന്ന പാലപുരത്ത് കേശവൻ മകൻ സുരേന്ദ്രനാഥ തിലകൻ, എന്റെ അഭിനന്ദ്യ പിതാവ്, ഇഹലോകവാസം വെടിഞ്ഞിട്ട് ഇന്നേക്ക് പതിനൊന്ന് വർഷം. നഷ്ടങ്ങളോടും ദുഖങ്ങളോടും എപ്പോഴും നന്ദിയുണ്ട്. കാഴ്ചകളെ വലുതാക്കിയതിന്, മനുഷ്യരെ തിരിച്ചറിയാൻ സഹായിച്ചതിന്, ഒറ്റയ്ക്ക് നിൽക്കാൻ പഠിപ്പിച്ചതിന്.. പ്രണാമം..”, ഷമ്മി തിലകൻ അച്ചനൊപ്പമുള്ള പഴയ ഫോട്ടോയോടൊപ്പം കുറിച്ചു.