‘കാലുപിടിച്ച് എഴുതിച്ച ശേഷം അത് ക്ലീഷേ എന്ന് പറഞ്ഞ് അപമാനിച്ചത് ദുരുദ്ദേശപരം..’ – പോസ്റ്റുമായി ഷമ്മി തിലകൻ

കേരള ഗാനത്തിനായി കേരള സാഹിത്യ അക്കാദമി, ഗാനരചയിതാവായ ശ്രീകുമാരൻ തമ്പിയെ കൊണ്ട് എഴുതിപ്പിച്ച ശേഷം ഒരു വാക്ക് പോലും പറയാതെ നിരസിച്ചെന്ന് ഈ കഴിഞ്ഞ ദിവസം അദ്ദേഹം ആരോപിച്ച് രംഗത്ത് വന്നിരുന്നു. നിർബന്ധിച്ച് എഴുതിച്ച ശേഷം തന്നെ അപമാനിച്ചുവെന്ന് പറഞ്ഞ് രംഗത്ത് വന്നു. അക്കാദമി പ്രസിഡന്റ് കെ.സച്ചിദാനന്ദനെ അദ്ദേഹം രൂക്ഷമായി വിമർശിക്കുകയും ചെയ്തു. എന്നാൽ വരികൾ ക്ലിഷേ ആണെന്നാണ് പറഞ്ഞാണ് അത് നിരസിച്ചതെന്ന് അക്കാദമി പ്രസിഡന്റ് പ്രതികരിച്ചു.

പകരം ബികെ ഹരി നാരായണനെ കൊണ്ട് എഴുതിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴിതാ അക്കാദമി അംഗങ്ങളെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടൻ ഷമ്മി തിലകൻ. “കേരള ഗാനം എന്ന നിലയിൽ പരിഗണിക്കാൻ സാഹിത്യഅക്കാദമി ഔദ്യോഗികമായി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ, അതുല്യ കവി ശ്രീകുമാരൻതമ്പി സാർ രചിച്ച ഗാനത്തിന്റെ പല്ലവി.. “ഹരിതഭംഗി കവിത ചൊല്ലും എന്റെ കേരളം..! സഹ്യഗിരി തൻ ലാളനയിൽ വിലസും കേരളം..! ഇളനീരിൻ മധുരമൂറും എൻ മലയാളം..! വിവിധ ഭാവധാരകൾ തൻ ഹൃദയസംഗമം..!”

ലളിതമായ ഭാഷയിലുള്ള ഒരു “ദേശഭക്തിഗാനം” ഒത്തിരി ഇഷ്ടമായി..! എന്നാൽ, വരികളിലെ ക്ലീഷേ പ്രയോഗങ്ങൾ തിരുത്തൽ വരുത്താൻ തമ്പി സാർ തയ്യാറാകാതിരുന്നതിനാൽ കവിത നിരാകരിച്ചെന്ന് അക്കാദമി അദ്ധ്യക്ഷൻ നടത്തിയ പ്രസ്താവന അപലപനീയമാണ്! ദേശീയഗാനം പോലെ കുട്ടികൾക്ക് പോലും ആലപിക്കാൻ തക്കവണ്ണമുള്ളതായിരിക്കണം കേരള ഗാനം എന്നും, അപ്രകാരം മലയാളത്തിൽ എഴുതാൻ നിലവിൽ തമ്പി സാർ മാത്രമേ ഉള്ളൂ എന്നും പറഞ്ഞ് കാലുപിടിച്ച് എഴുതിച്ച ശേഷം അത് ക്ലീഷേയാണെന്ന് പറഞ്ഞ് അപമാനിച്ചത് ദുരുദ്ദേശപരം തന്നെയാണ്.

ഇത്തരമൊരു നീചമായ പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുക വഴി അക്കാദമി അധ്യക്ഷൻ്റെ കാപട്യം വെളിവാകുന്നു. എന്തിന്? ആർക്കുവേണ്ടി..? എത്ര നികൃഷ്ടമായ ചെപ്പടിവിദ്യ കാട്ടിയും പൊതു ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധതിരിക്കണമെന്ന് ഉന്നതതല സമ്മർദ്ദം വല്ലതുമുണ്ടോ? കഷ്ടം തന്നെ സാറോ.. സ്വയം പ്രഖ്യാപിത അന്താരാഷ്ട്ര കവിയുടെ അറിവിലേക്കായി മഹാകവി കുമാരനാശാന്റെ വീണപൂവിലെ 21-ാമത്തെ ശ്ലോകം ഞാൻ അലറി വിളിച്ചു പാടുന്നു.. “ഹാ! പാപമോമൽ മലരേ ബത നിന്റെ മേലും, ക്ഷേപിച്ചിതോ കരുണയറ്റ കരം കൃതാന്തൻ, വ്യാപാരമേ ഹനനമാം വനവേടനുണ്ടോ, വ്യാപന്നമായ്‌ കഴുകനെന്നും കപോതമെന്നും..”, ഷമ്മി തിലകൻ കുറിച്ചു.