‘അവന്റെ പേര് മഹേഷ് എന്നാണ്, നേരത്ത ഉള്ളതിലും കിടിലമായി തിരിച്ചുവരും..’ – മഹേഷിനെ നേരിൽ കണ്ട് മിഥുൻ രമേശ്

നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധി അപകടത്തിൽ മരണപ്പെട്ട് അതെ വാഹനത്തിൽ യാത്ര ചെയ്തു ഗുരുതരമായ പരിക്കേറ്റ മറ്റൊരു മിമിക്രി താരമായിരുന്നു മഹേഷ് കുഞ്ഞുമോൻ. വലിയ സർജറി തന്നെ മഹേഷിനെ തിരികെ കൊണ്ടുവരാൻ വേണ്ടി വന്നിരുന്നുവെന്നും വാർത്തകളിൽ എല്ലാവരും അറിഞ്ഞതാണ്. പലർക്കും അപകടം നടന്ന സമയത്ത് ഒപ്പമുണ്ടായിരുന്ന മഹേഷ്, മഹേഷ് കുഞ്ഞുമോൻ ആണെന്ന് അറിയില്ലായിരുന്നു.

പിന്നീട് ഒരാഴ്ച കഴിഞ്ഞ ശേഷമാണ് വാർത്തകളിലൂടെ അത് മലയാളികളെ ഒന്നടങ്കം ഞെട്ടിച്ച മിമിക്രി താരമായ മഹേഷ് കുഞ്ഞുമോൻ ആണെന്ന് മനസ്സിലായത്. ലോക്ക് ഡൗൺ സമയത്ത് മലയാള സിനിമയിലും രാഷ്ട്രീയത്തിലും പ്രവർത്തിക്കുന്നവരുടെ ശബ്ദം പെർഫെക്റ്റായി അനുകരിച്ച് കൈയടിനേടിയ ആളാണ് മഹേഷ്. പല നടന്മാർക്കും സിനിമയിൽ ഡബ് ചെയ്യാൻ മഹേഷ് ശബ്ദം അനുകരിച്ചും ഞെട്ടിച്ചിട്ടുള്ള ആളാണ്.

പക്ഷേ അപകടം ശേഷം മഹേഷിന് മുഖത്ത് ഗുരുതരമായി പരിക്കേറ്റിരുന്നു. ശബ്ദത്തിനെ പോലും അത് ബാധിച്ചു. ഇപ്പോൾ മഹേഷ് തിരിച്ചുവരവിന്റെ പാതിയിലാണ്. ഒന്ന്-രണ്ട് ചെറിയ സർജറി കൂടി കഴിഞ്ഞാൽ മഹേഷിന് പഴയതുപോലെയാകാൻ കഴിയുമെന്നാണ് ഡോക്ടർമാരും പറയുന്നത്. അനുകരണ ലോകത്ത് മഹേഷിന് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് മലയാളികളും ഉറച്ച് വിശ്വസിക്കുന്നു.

അതേസമയം കോമഡി ഉത്സവത്തിലെ സ്ഥിര സാന്നിദ്ധ്യമായിരുന്ന മഹേഷിനെ കാണാൻ വേണ്ടി അതിന്റെ നെടുംതൂണായവർ എത്തി. അവതാരകനായ മിഥുൻ രമേശ്, മെൻറ്ററായ കലാഭവൻ പ്രജോദ്, മിമിക്രി താരമായ ഷിബു കൊഞ്ചിറ എന്നിവരാണ് മഹേഷിനെ കാണാൻ വേണ്ടി എത്തിയത്. “അവന്റെ പേര് മഹേഷ് എന്നാണ്, അവൻ തിരിച്ചുവരും.. നേരത്ത ഉള്ളതിലും കിടിലമായിവരും..”, മിഥുൻ ഫോട്ടോസിന് ഒപ്പം കുറിച്ചു.