‘രാജ്യത്തിന്റെ വികാരം!! രജനീകാന്ത് സാറിന് ജന്മദിനാശംസകൾ..’ – പോസ്റ്റുമായി മമ്മൂട്ടിയും മോഹൻലാലും

ബാംഗ്ലൂർ ട്രാൻസ്‌പോർട്ട് സർവീസിൽ ബസ് കണ്ടക്ടറായി ജോലി ചെയ്ത പിന്നീട് തമിഴ് സിനിമ ലോകത്തിലെ സൂപ്പർസ്റ്റാറായി മാറിയ താരമാണ് നടൻ രജനീകാന്ത്. കെ ബാലചന്ദ്രർ സംവിധാനം ചെയ്ത അപൂർവ രാഗങ്ങൾ എന്ന തമിഴ് സിനിമയിലൂടെ സഹനടനായി അഭിനയിച്ചുകൊണ്ട് തന്റെ കരിയർ ആരംഭിച്ച രജനീകാന്ത്, കരിയറിന്റെ തുടക്കത്തിൽ സഹനടനായും വില്ലനായുമൊക്കെയാണ് അഭിനയിച്ചിരുന്നത്.

സിനിമയിൽ വന്ന് ഇത്രത്തോളം വർഷം സൂപ്പർസ്റ്റാറായി നിലനിൽക്കുന്ന രജനികാന്ത് തന്റെ എഴുപത്തിരണ്ടാം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന്. 1950 ഡിസംബർ മാസം 12-നാണ് രജനികാന്ത് ജനിച്ചത്. അൻപത് വർഷത്തിന് അടുത്ത സിനിമ മേഖലയിൽ ബോക്സ് ഓഫീസിൽ സ്വാതീനമുള്ള താരമായി രജനീ നിന്നപ്പോൾ ഈ വർഷങ്ങളിൽ അദ്ദേഹത്തിന്റെ ആരാധകരും ഒപ്പമുണ്ടായിരുന്നു.

ഉയർച്ചയിലും താഴ്ചയിലും ആരാധകർ അദ്ദേഹത്തിന് ഒപ്പം നിന്നപ്പോൾ ഇന്നും മാസ്സ് രംഗങ്ങളിൽ രജനീയെ സ്‌ക്രീനിൽ കാണുമ്പോഴുള്ള സ്റ്റൈലും രോമാഞ്ചവും ഒട്ടും കുറഞ്ഞിട്ടില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം. മലയാളികളുടെ പ്രിയപ്പെട്ട മമ്മൂട്ടിയും മോഹൻലാലും രജനീകാന്തിന് ജന്മദിനം ആശംസിച്ചുകൊണ്ട് പോസ്റ്റ് ഇട്ടിട്ടുണ്ടായിരുന്നു. സൂപ്പർസ്റ്റാറിന് കേരളത്തിലെ സൂപ്പർസ്റ്റാറുകളുടെ ആശംസ എന്നാണ് ആരാധകർ പറയുന്നത്.

“രാജ്യത്തിന്റെ വികാരമായ എന്റെ പ്രിയപ്പെട്ട രജനീകാന്ത് സാറിന് ജന്മദിനാശംസകൾ നേരുന്നു!! ദൈവം നിങ്ങളെ എപ്പോഴും നല്ല ആരോഗ്യവും സന്തോഷവും മനസ്സമാധാനവും നൽകി അനുഗ്രഹിക്കട്ടെ..”, രജനിയുടെ ഫോട്ടോയോടൊപ്പം മോഹൻലാൽ കുറിച്ചു. എന്റെ സുഹൃത്തിന് ജന്മദിനാശംസകൾ എന്ന് തമിഴിൽ എഴുതിയാണ് മമ്മൂട്ടി പോസ്റ്റ് പങ്കവച്ചത്. ദളപതിയിലെ ഇരുവരും ഒരുമിച്ചുള്ള ഫോട്ടോയാണ് മമ്മൂട്ടി ഇട്ടത്.

എം.ഭാസ്കർ സംവിധാനം ചെയ്ത ഭൈരവി എന്ന ചിത്രത്തിലാണ് രജനീകാന്ത് ആദ്യമായി സോളോ നായകനായി അഭിനയിച്ചത്. ആ സിനിമയാണ് താരത്തിന് സൂപ്പർസ്റ്റാർ എന്ന പേര് വിളി ആദ്യമായി വീണത്. മലയാളത്തിലും തമിഴിലും ഒരേപോലെ ഷൂട്ട് ചെയ്ത ‘അലാവുദ്ദീനും അത്ഭുതവിളക്കും’ എന്ന സിനിമയിലൂടെ മലയാളത്തിലും രജനീകാന്ത് അരങ്ങേറിയിരുന്നു. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും രജനികാന്ത് അഭിനയിച്ചിട്ടുമുണ്ട്.