‘ചിത്രയുടെ ശബ്ദമിടറി കേട്ടിട്ടില്ല, ഇത് വല്ലാത്ത സങ്കടം ഉണ്ടാക്കി..’ – ചിത്രയ്ക്ക് എതിരെ വിമർശനങ്ങളോട് പ്രതികരിച്ച് ജി വേണുഗോപാൽ

അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട് എല്ലാവരും വീടുകളിൽ ദീപം തെളിയിക്കണമെന്ന് പറഞ്ഞ് ഒരു വീഡിയോ ചെയ്ത ഗായിക ചിത്രയ്ക്ക് എതിരെ വലിയ രീതിയിലുള്ള സൈബർ ആക്ര.മണമാണ് ഈ കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. ഇതിന് എതിരെ ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ് ചിത്രയുടെ സുഹൃത്തും ഗായകനുമായ ജി വേണുഗോപാൽ. സമൂഹ മാധ്യമങ്ങളിലൂടെയാണ് ജി വേണുഗോപാൽ പ്രതികരിച്ചത്.

“ഇക്കഴിഞ്ഞ അൻപത് വർഷത്തിൽ ഏറെയായി കെ എസ് ചിത്രയെ അറിയാം. കഴിഞ്ഞ ദിവസങ്ങളിൽ ചിത്രയുടേതായി ഒരു വീഡിയോ വന്നത് സമൂഹ മാധ്യമങ്ങളിൽ കാണാനിടയായി. അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ പ്രാർത്ഥനാനിരതരാവേണ്ടതിനെക്കുറിച്ചാണ് വീഡിയോ. തുടർന്ന് ആ മഹാഗായികയെ ആരും സ്നേഹിച്ചുപോകുന്ന വ്യക്തിത്വത്തെ അപമാനിച്ചും അവരെ ഒറ്റപ്പെടുത്തേണ്ട ആവശ്യകതയെ ക്കുറിച്ചും നിരവധി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു.

ഇന്ന് വരെ യാതൊരു വിധത്തിലും ഉള്ള കോൺട്രവേർസികളിലും ഉൾപ്പെടാത്ത ചിത്രയെ സംബന്ധിച്ചിടത്തോളം ഇതെല്ലാം വല്ലാത്ത സങ്കടമാണ് ഉണ്ടാക്കിയിട്ടുളളത്. ഈ കഴിഞ്ഞ നാല്പതിനാല് വർഷങ്ങളിൽ ചിത്ര പാട്ട് പാടുക മാത്രമേ ചെയ്തിട്ടുള്ളൂ. വായനയോ, എഴുത്തോ, രാഷ്ട്രീയാഭിമുഖ്യമോ ചിത്രയ്ക്കില്ല. ഈ ഒരു വിഷയത്തിലും ചിത്രയെ സംബന്ധിച്ചിടത്തോളം ഭാരതത്തിലെ ഒരു വലിയ അമ്പലവും അതിനോടുള്ള ഭക്തിയും മാത്രം.

സംഗീതം, ഭക്തി, സാധന, സ്നേഹം, സമഭാവന ഇതിന് അപ്പുറമൊന്നും അവരുടെ ചിന്ത മണ്ഡലത്തിലില്ല. ചിത്ര ചെയ്ത ജോലിയുടെ ആഴവും വ്യാപ്തിയും നോക്കിയാൽ ഒരു കാര്യം മനസ്സിലാകും. അവർ പാടിയ ഓരോ പാട്ടിലും തൊണ്ണൂറ് ശതമാനമോ അതിലധികമോ അവർ സംഭാവന ചെയ്തിട്ടുണ്ട്. ശാരീരികമായി വിഷമതകൾ അനുഭവിക്കുമ്പോഴും ഒരു വേദിയിൽ പോലും ചിത്രയുടെ ശബ്ദമിടറി ഞാൻ കേട്ടിട്ടില്ല. ഈ ഭൂമിയിലേക്ക് പാടുക എന്ന കർമ്മമനുഷ്ഠിക്കാൻ മാത്രം വന്നു ചേർന്ന ഒരു മഹാ പ്രതിഭയാണ് ചിത്ര എന്നത് എല്ലാവർക്കും അറിയാവുന്ന ഒരു സത്യം മാത്രം.

ഇത്രയും ഗാനങ്ങൾ നമ്മുക്ക് പാടി തന്ന ചിത്ര പറഞ്ഞതിനോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ നമുക്ക് ഒരു പ്രാവശ്യം ക്ഷമിച്ചു കൂടെ? വൈകുന്നേരം 4 നാമം ജപിക്കെടാ, ഞായറാഴ്ച തോറും പള്ളിയിൽ പോ, 5 നേരം നിസ്ക്കരിക്കണം എന്നൊക്കെ ഉപദേശിക്കുന്ന അമ്മമാരും മുതിർന്ന ചേച്ചിമാരും ഇല്ലാത്ത ഒരു വിപ്ലവകാരിയുടെ വീട് പോലുമുണ്ടാകില്ല. അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ ആരും അവരെ ഉപേക്ഷിക്കുകയോ ബന്ധം വേർപെടുത്തുകയോ ചെയ്യാറില്ല. സമൂഹ മാധ്യമമാകുന്ന ഈ പുതിയ കളിപ്പാട്ടത്തിൽ നമ്മൾ മലയാളികൾ അഭിരമിക്കുന്നു.

ധൈര്യപൂർവ്വം നമ്മൾ അതിലൂടെ നേരിൻ്റെ ഒരു അരിക് ചേർന്ന് നടക്കാറുണ്ട് പലപ്പോഴും. ചിലപ്പോൾ കർശനമായ തിട്ടൂരങ്ങളും നമ്മൾ പുറപ്പെടുവിക്കാറുണ്ട്. ചിത്രയുടെ കാര്യത്തിൽ എന്ന പോലെ! നമ്മൾ മലയാളികൾക്ക് ലോകോത്തരമെന്ന ലേബലിൽ സംഗീത ലോകത്തിന്റെ നെറുകയിൽ ചൂടിക്കാൻ ഒരു ചിത്രയും, ഒരു യേശുദാസുമൊക്കെ ആണ് ഉളളത്. ഒരു മനുഷ്യായുസ്സിൽ ചെയ്യാൻ സാധിച്ചതിൽ എത്രയോ അധികം ഇവർ ചെയ്തിരിക്കുന്നു. അത് മുഴുവൻ കേട്ട് ആസ്വദിക്കാനും കൃത്യമായി വിലയിരുത്താനും നമുക്കും പോരാ ഒരു മനുഷ്യായുസ്സ്.

ഈ വ്യക്തികളോട് നിങ്ങൾക്ക് നിസ്സഹകരിക്കാം.. വാക്കുകൾ മുഖവിലക്കെടുക്കാതിരിക്കാം. ഇവരാരും രക്തം ചീന്തിയ വഴികളിലൂടെ വന്ന് അധികാര ശ്രേണികളിലിരിക്കുന്നവരല്ല. ഇവർ ശ്രുതിയിലും താളത്തിലും ഭാവാത്മകമായി നമ്മുടെ ഗാനലോകത്ത് ചിരപ്രതിഷ്ഠ നേടിയവരാണ്. അവരെ വേദനിപ്പിക്കാതിരിക്കാൻ നമുക്ക് ശ്രദ്ധിക്കാം എന്ന് മാത്രമാണ് എന്റെ അഭ്യർത്ഥന..”, ചിത്രയെ പിന്തുണച്ചുകൊണ്ട് ജി വേണുഗോപാൽ തന്റെ പേജിൽ കുറിച്ചു. ഞങ്ങൾ ചിത്രയ്ക്ക് ഒപ്പമാണെന്ന് ഒരുപാട് പേരാണ് പോസ്റ്റിന് താഴെ കമന്റുകൾ ഇട്ടത്.