ജാസി ഗിഫ്റ്റിനെ പ്രിൻസിപ്പൽ അപമാനിച്ച സംഭവത്തിൽ അദ്ദേഹത്തിന് പിന്തുണയുമായി ഗായകൻ ജി വേണുഗോപാൽ. ആരോടും വിരോധമോ വിദ്വേഷമോ ഇല്ലാത്ത സരസനായ മറ്റൊരു സംഗീതജ്ഞനെ കാണാൻ കഴിയുകയില്ലെന്നും തീയിൽ കുരുത്തവനുണ്ടോ കോലഞ്ചേരിയിൽ വാടുന്നുവെന്നും ജി വേണുഗോപാൽ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു. ജാസി ഗിഫ്റ്റിന് ഒപ്പമുള്ള ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് ജി വേണുഗോപാൽ പ്രതികരിച്ചത്.
“ഒരു പാട്ടുകാരൻ, കലാകാരൻ അയാൾ പെർഫോം ചെയ്യുമ്പോൾ വേദിയിൽ കടന്നുവന്ന് അയാളെ തടസ്സപ്പെടുത്തുകയെന്ന്പറയുന്നത് സംസ്ക്കാര വിഹീനമായ വൃത്തികെട്ട ഒരു പ്രവൃത്തിയാണ്. ഒരു കോളേജ് പ്രിൻസിപ്പലാലാണിത് ചെയ്തതെന്ന് കേൾക്കുമ്പോൾ നടുക്കം. കലാലയങ്ങൾ പലത് കൊണ്ടും കലാപാലയങ്ങളായ് തീരുമ്പോൾ അവയെ നയിക്കുന്ന ചിലരെങ്കിലും അതിനൊത്ത് ചേർന്ന് വരുന്നവെന്ന് മാത്രം.
നല്ല അദ്ധ്യാപകരും പ്രിൻസിപ്പൽമാരും കേരളത്തിൽ ഉണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അനിതരസാധാരണനായ ഒരു കലാകാരനും വ്യക്തിയുമാണ് ജാസി. എല്ലാം ഉള്ളിൽ ഒതുക്കി മസിലുപിടിച്ച് എന്തും കാണുകയും കേൾക്കുകയും ഒന്നിനെയും അംഗീകരിക്കാതിരിക്കുയും ചെയ്യുന്ന മലയാളിയെ ആദ്യമായി ഷർട്ടൂരി തലയ്ക്ക് മുകളിൽ കറക്കി നൃത്തം ചെയ്യിച്ച് ഏറ്റ് പാടിപ്പിച്ചയാളാണ് ജാസി.
മലയാള സിനിമാ സംഗീതം ജാസിക്ക് മൻപും പിൻപും എന്നൊരു വിഷയത്തിന് സാധ്യത ഏറെയാണ്. എന്റെ സിനിമ-സംഗീത ജീവിതത്തിലെ വലിയ ഒരുനിരാശ ജാസിയുടെ ആദ്യ സിനിമയായ ഫോർ ദി പീപ്പിളിൽ ഞാൻ പാടി പുറത്ത് വരാത്ത “പാദസരമേ കിലുങ്ങാതെ ” എന്ന പാട്ടാണ്. “അത് എന്റെ കൈയിൽ നിന്നും പോയി ചേട്ടാ” എന്ന് ജാസി നിരാശയോടെ പറയും. ആരോടും വിരോധമോ വിദ്വേഷമോ ഇല്ലാത്ത സരസനായ ഇത്ര നർമ്മബോധമുള്ള മറ്റൊരു സംഗീതജ്ഞനെ കാണാൻ പ്രയാസമാണ്.
കൈയിൽ മൈക്ക് തട്ടിപ്പറിക്കുമ്പോൾ ഒരു ഏറ്റുമുട്ടലിനും നിൽക്കാതെ ഇറങ്ങിവന്ന ജാസിയുടെ ഉള്ളിലൂറി വന്ന ചിരിയും ചിന്തയും ഇതായിരുന്നിരിക്കണം.. ഇത് വച്ച് ഒരു പാട്ടും റാപ്പും ഞാൻ ഉണ്ടാക്കി കാണിച്ചു തരാം ടീച്ചറേ..”. തീയിൽ കുരുത്തവനുണ്ടോ കോലഞ്ചേരിയിൽ വാടുന്നു.. വിത്ത് യു ഡിയർ ബ്രോ ജാസി..”, ഇതായിരുന്നു ജി വേണുഗോപാൽ കുറിച്ചത്. ജാസിക്ക് ഒപ്പം തന്നെയാണ് ഉള്ളതെന്ന് പറഞ്ഞുകൊണ്ട് നിരവധി പേരാണ് ജി വേണുഗോപാലിന്റെ പോസ്റ്റിന് താഴെ പ്രതികരിച്ചിട്ടുള്ളത്.