‘അടുത്ത സിനിമയിലും ഞാൻ ആദ്യം വിളിക്കുക ഷൈൻ ടോം ചാക്കോയെ..’ – കാരണം വെളിപ്പെടുത്തി ബി ഉണ്ണികൃഷ്ണൻ

മലയാള സിനിമയിലെ യുവതാരങ്ങളായ ശ്രീനാഥ് ഭാസിയെയും ഷെയിൻ നിഗത്തെയും സിനിമ സംഘടനകൾ വിലക്ക് ഏർപ്പെടുത്തിയത് വലിയ വാർത്ത ആയിരുന്നു. ഇരുവരുടെയും പെരുമാറ്റം കൊണ്ടാണ് ഇത്തരത്തിൽ ഒരു തീരുമാനം സംഘടനകൾക്ക് എടുക്കേണ്ടി വന്നത്. ഇവരെ പോലെ തന്നെ മലയാളികളുടെ ഒരുപാട് പഴികേൾക്കേണ്ടി വന്നിട്ടുള്ള ഒരു ന്യൂജനറേഷൻ നടനാണ് ഷൈൻ ടോം ചാക്കോ.

ഷൈന്റെ അഭിമുഖങ്ങളിൽ രീതികൾ കണ്ടിട്ട് പോലും താരം ലഹരി ഉപയോഗിക്കുമെന്നും സിനിമ സെറ്റിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും ചില അഭ്യൂഹങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ അങ്ങനെയൊരു പരാതി സിനിമയിലുള്ള ഒരാൾ പോലും ഇതുവരെ പറഞ്ഞട്ടില്ല. ഷൈൻ ടോമിനെ പ്രശംസിച്ച് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ തന്നെ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. വ്യക്തമായ കരണങ്ങളോടെയാണ് ഈ കാര്യം പറഞ്ഞത്.

“ഞാൻ ഒരു സിനിമ ഇനി ചെയ്യുന്നുണ്ടെങ്കിൽ അതിൽ കാസ്റ്റിംഗിൽ ആദ്യത്തെ പേര് ഷൈൻ ടോം ചാക്കോയുടേതായിരിക്കും. അദ്ദേഹത്തിന് ഒപ്പം പ്രവർത്തിക്കുന്നത് ഞാൻ അത്രത്തോളം ആസ്വദിച്ചിട്ടുണ്ട്. ഒരുപാട് ഊഹാപോഹങ്ങൾ അന്തരീക്ഷത്തിലുണ്ട്. ഒരു ആക്ടർ എന്ന നിലയിൽ 100 ശതമാനവും കമ്മിറ്റ്മെന്റുള്ള ഒരാളാണ് ഷൈൻ…”, ബി ഉണ്ണി കൃഷ്ണൻ ഷൈൻ അഭിനയിച്ച സിനിമയുടെ ഓഡിയോ ലോഞ്ചിൽ പങ്കെടുക്കുന്ന സമയത്ത് പറഞ്ഞു.

മംത മോഹൻദാസ്, ഷൈൻ ടോം, സൗബിൻ, പ്രിയ വാര്യർ എന്നിവർ പ്രധാന റോളുകളിൽ അഭിനയിക്കുന്ന ലൈവ് എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിൽ പങ്കെടുക്കുമ്പോഴായിരുന്നു ബി ഉണ്ണികൃഷ്ണന്റെ പ്രതികരണം. ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ ഒടുവിൽ പുറത്തിറങ്ങിയ ക്രിസ്റ്റഫർ എന്ന മമ്മൂട്ടി ചിത്രത്തിൽ ഷൈൻ ടോം ചാക്കോ വളരെ പ്രധാനപ്പെട്ട ഒരു റോളിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു.