‘സുഖമാണോ മോനെ എന്ന് ഗുജറാത്തിയിൽ അദ്ദേഹം ചോദിച്ചു, അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചു..’ – ഉണ്ണി മുകുന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ കണ്ട് സംസാരിച്ചതിന്റെ സന്തോഷത്തിലാണ് മലയാളത്തിന്റെ അഭിമാനമായ യുവനടൻ ഉണ്ണി മുകുന്ദൻ. ബിജെപിയോടും നരേന്ദ്ര മോദിയോടുമുള്ള ഇഷ്ടം പലപ്പോഴും തുറന്ന് പറഞ്ഞിട്ടുള്ള ഒരാളാണ് ഉണ്ണി മുകുന്ദൻ. കഴിഞ്ഞ ദിവസം കേരളത്തിൽ എത്തിയ മോദി തന്റെ പരിപാടികളിൽ പങ്കെടുക്കുന്നത് കൂടാതെ പല പ്രമുഖ വ്യക്തികളെയും നേരിൽ കണ്ടിരുന്നു.

ഇപ്പോഴിതാ മോദിയെ നേരിൽ കണ്ട് സംസാരിച്ചതിന്റെ സന്തോഷം ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്. “ഈ അക്കൗണ്ടിൽ നിന്നുള്ള ഏറ്റവും മികച്ച പോസ്റ്റ് ഇതാണ്! നന്ദി സർ, നിങ്ങളെ 14 വയസ്സുള്ളപ്പോൾ ദൂരെ നിന്ന് കാണുകയും ഒടുവിൽ നിങ്ങളെ ഇന്ന് നേരിൽ കണ്ടുമുട്ടുകയും ചെയ്തതിൽ.. നിങ്ങളുടെ ‘കേം ചോ ഭൈല'(സുഖമാണോ മോനെ) അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചു, അതിൽ നിന്ന് ഇതുവരെ ഞാൻ പുറത്തുവന്നിട്ടില്ല.

ഗുജറാത്തിയിൽ നിങ്ങളോട് സംസാരിക്കണം, കാണണം എന്നത് ഒരു വലിയ സ്വപ്നമായിരുന്നു.. അത് നടന്നു. നിങ്ങളുടെ സമയത്തിന്റെ 45 മിനിറ്റ്, എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച 45 മിനിറ്റ്! നിങ്ങൾ എന്നോട് പറഞ്ഞ ഒരു വാക്ക് ഞാൻ ഒരിക്കലും മറക്കില്ല.. എല്ലാ ഉപദേശങ്ങളും പ്രാവർത്തികമാക്കുകയും നടപ്പിലാക്കുകയും ചെയ്യും.. മുന്നോട്ട് വരിക.. ജയ് ശ്രീകൃഷ്ണ..”, ഉണ്ണി മുകുന്ദൻ നരേന്ദ്ര മോദിയുമായി സംസാരിക്കുന്ന ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു.

ഉണ്ണി മുകുന്ദന്റെ മാളികപ്പുറത്തിന്റെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ളയും നരേന്ദ്ര മോദിയെ നേരിൽ കണ്ടിരുന്നു. അഭിലാഷ് പിള്ള വിവാഹം ചെയ്യാൻ പോകുന്നത് ബിജെപി നേതാവായ എ.എൻ രാധാകൃഷ്ണന്റെ മകളെയാണ്. അഭിലാഷും ഭാവി വധുവും ചേർന്ന് മോദിയുടെ കാല് തൊട്ട് അനുഗ്രഹം മേടിക്കുകയും ചെയ്തിരുന്നു. ഇരുവരും ചേർന്ന് മോദിയെ തങ്ങളുടെ വിവാഹത്തിന് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.