‘എന്റെ ഭാര്യയുടെ ദുഖത്തെ പോലും പരിഹസിച്ച് വാർത്ത സൃഷ്ടിച്ച യൂട്യൂബ് ചാനലുകൾക്ക് നന്ദി..’ – രൂക്ഷമായി പ്രതികരിച്ച് മനോജ് കെ ജയൻ

നടൻ മനോജ് കെ ജയന്റെ പിതാവും പ്രശസ്ത കർണ്ണാടക സംഗീതജ്ഞനായ കടംപൂത്രമഠം ജയന്റെ വിയോഗം ഈ കഴിഞ്ഞ ദിവസമാണ് ഉണ്ടായത്. മരണാനന്തര ചടങ്ങുകൾ പൂർത്തിയായ ശേഷം മനോജ്‌ കെ ജയൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. മനോജിന്റെ ഭാര്യ ആശയുടെ പൊട്ടിക്കരയുന്ന വീഡിയോ യൂട്യൂബ് ചാനലുകളിൽ വന്നിരുന്നു. ഇതിനെതിരെ രൂക്ഷമായ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് താരം. ഇതോടൊപ്പം അച്ഛന്റെ ഓർമ്മകളും മനോജ് പങ്കുവെച്ചു.

“എന്റെ അച്ഛൻ.. ഒരായുസ്സ് മുഴുവൻ ബലം നൽകുന്ന അമൂല്യമായ ഓർമ്മകളും, ജീവിതത്തിൽ നിന്നും ഒരുപാട് പാഠങ്ങളും, മനസ്സിൽ ആഴത്തിൽ ഉറച്ച അനുഭവങ്ങളും സമ്മാനിച്ച് കൊച്ചച്ഛന്റെയടുത്തേയ്ക്ക് അച്ഛൻ യാത്രയായി. അച്ഛന്റെ ശാന്തത, ധൈര്യം, കാരുണ്യം എന്നിവ അദൃശ്യമായ ഭാഷയിലൂടെ പറഞ്ഞുതീർത്ത വിജ്ഞാനശകലങ്ങളാണ്. അച്ഛന്റെ നിശ്ശബ്ദതകൾ പോലും അർത്ഥവത്തായ സംവാദങ്ങളായിരുന്നു എന്നത് അച്ഛന്റെ വേർപാടിന്റെ ശേഷമാണ് തിരിച്ചറിയുന്നത്. അച്ഛൻ ഭാഗ്യവാനായിരുന്നു. നേടാവുന്നതെല്ലാം നേടി.

പദ്മശ്രീ പോലെയുള്ള ദേശീയ ബഹുമതിയും,മറ്റനേകം അംഗീകാരങ്ങളും നേടി. ആഗ്രഹിച്ചതുപോലെ ആസ്വദിച്ചു ജീവിച്ചു. പൂർണ്ണായുസ്സോടെ ജീവിച്ചു വിഷ്ണു പാദം പൂകി. മാത്രമല്ല സ്വന്തമായ ശൈലിയിലുള്ള ഈണവും ആലാപനവും കൊണ്ട് ഭക്ത ജനമനസ്സുകളിൽ എന്നും നിറഞ്ഞു നിൽക്കുന്ന ഗാനങ്ങളിലൂടെയും ജനമനസ്സുകളിൽ അച്ഛൻ ഓർമ്മിക്കപ്പെടുമെന്നത് വളരെ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. ശ്രീകോവിൽ നടതുറന്നു എന്ന ഗാനത്തോടെയാണ് ശബരിമലയിൽ ഇന്നും നട തുറക്കുന്നത്. അയ്യപ്പ സ്വാമിയുടെ അനുഗ്രഹം എത്രത്തോളം ആദ്ദേഹത്തിന് കിട്ടിയിരുന്നു എന്നത് ഇതിലൂടെ തിരിച്ചറിയുന്നു. വളരെ അഭിമാനിക്കുന്നു.

അച്ഛൻ ജീവിതത്തിൽ പുലർത്തി വന്ന കൃത്യതയും ധൈര്യവും എപ്പോഴും ഞങ്ങളുടെ ജീവിതങ്ങളിൽ പ്രേരണയായി ശേഷിക്കുന്നു. അച്ഛന്റെ കഥകളും പഴയ ഫോട്ടോകളും നോക്കി ക്കൊണ്ട് സമയം കഴിക്കുന്നത് ഒരു സന്തോഷകരമായ യാത്രയാണ്. അച്ഛന്റെ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സ്മരണകളാണ് അതിലെ പ്രധാനമായ നിധികൾ. ആശയുടെ വരവാണ് എന്റെ ജീവിതത്തിന് അർത്ഥങ്ങൾ ഉണ്ടാക്കിയതെന്ന് നിസ്സംശയം പറയാം. വേണ്ടതറിഞ്ഞ് പ്രവർത്തിക്കാനും വേണ്ടത്തതിനെ നിസ്സാരമായി തള്ളിക്കളയാനും അവൾക്കുള്ള ശേഷി എന്നെ അതിശയിപ്പിച്ചിട്ടുണ്ട്. ചെറുപ്പത്തിലേ തന്നെ ബന്ധുക്കളുമായി ഇടപഴകാനോ, ബന്ധങ്ങൾ നിലനിർത്തി ക്കൊണ്ടുപോകാനോ സമയക്കുറവ് കൊണ്ടുകഴിയാതിരുന്ന എന്റെ പരിമിതിയെ മറികടന്നതും അവളാണ്.

ഞാൻ ചെയ്യേണ്ടത് അതിന്റെ കുറവുകളെല്ലാം തീർത്ത് എനിക്ക് വേണ്ടി ഫോണിലൂടെയും നേരിട്ടും അവൾ ഓരോരുത്തർക്കും അർഹിക്കുന്ന സ്ഥാനവും സ്നേഹവും പകർന്ന് ഇന്നും ഇടപെടുന്നുണ്ട്. അച്ഛനോട് എനിയ്ക്ക് പ്രകടിപ്പിക്കാനോ, പറയുവാനോ കഴിയാതിരുന്ന സ്നേഹം കുടിശ്ശിക തീർത്ത് എനിക്ക് വേണ്ടി പകർന്നു കൊടുത്തത് ആശയാണ് .15 വയസ്സിൽ അച്ഛൻ നഷ്ടപ്പെട്ട ആശയ്ക്ക് എൻറെ അച്ഛൻ അതിലേറെയായിരുന്നു. അവളുടെ കളി-തമാശകളും, പരിചരണവും, സ്നേഹപൂർണമായ ശാസനകളുമാണ് അച്ഛന്റെ ആരോഗ്യത്തിന്റെയും, സന്തോഷത്തിന്റെയും കാരണം. അത് ഒരിക്കലും ഏതാനും വാക്കുകൾകൊണ്ട് ഫലിപ്പിക്കാനാവുന്നതല്ല.

എന്തിലും പരിഹാസവും പുശ്ചവും കാണുന്ന എന്തിനെയും വിമർശിക്കുന്ന മനസ്സുള്ള ബന്ധങ്ങളുടെ വിലയും ഊഷ്മളതയും മനസ്സിലാവാത്ത ഒരു വിഭാഗം മനുഷ്യരോട് ഒന്നും പറയുന്നത് കൊണ്ടും ഫലമില്ല. അവൾ ഒരു മരുമകളല്ല എന്റെ കുടുംബത്തിൽ. ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്നേഹത്തെപ്പോലും ചിലർ എങ്ങനെ പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി. എന്നാൽ ഇത് ഒരു സഹജമായ ആഴമുള്ള ബന്ധമാണ്. അവൾക്കുണ്ടായ നഷ്ടം തിരിച്ചറിയുന്നത് അവൾ മാത്രമാണ്. ഇതിന്റെ യാഥാർത്ഥ്യം മനസ്സിലാക്കാത്തവരാണ് അവളുടെ വേദനയെയും അതിന്റെ ഗൗരവത്തെയും അവഗണിക്കുന്നത്. അവൾ സഹനശീലയും കരുണാപൂർവ്വവുമായ സ്നേഹമാണ് നൽകിയിരുന്നത്. കഴിഞ്ഞ 13 വർഷക്കാലയളവിലെ ഈ പല ചിത്രങ്ങൾക്കും ആ സ്നേഹത്തെ ചൂണ്ടി കാണിക്കാൻ കഴിഞ്ഞേക്കാം. പ്രധാന മരണാനന്തര ചടങ്ങുകളെല്ലാം കഴിഞ്ഞു.

മരണ വാർത്തയറിഞ്ഞും തുടർന്നുള്ള മരണാനന്തര ചടങ്ങുകൾക്കും എന്റെയും കുടുംബങ്ങങ്ങളുടെയും ദുഖം അവരുടെയും കൂടി ദുഖമായി കണ്ട് എല്ലാ തിരക്കുകളും മാറ്റിവച്ച് ഞങ്ങളെ സമാശ്വസിപ്പിക്കാൻ വന്നുചേർന്ന അച്ഛനെ ആരാധിക്കുന്ന, അംഗീകരിക്കുന്ന, സ്നേഹിക്കുന്ന എല്ലാ സുമനസ്സുകൾക്കും എന്റെ എല്ലാ സുഹൃത്തുക്കൾക്കും ചലച്ചിത്ര, മാധ്യമ, കലാ പ്രവർത്തകർക്കും, അതോടൊപ്പം തന്നെ ഞങ്ങൾ വേദനിക്കുന്നന്ന സമയത്ത്‌ പോലും പരിഹാസശരങ്ങൾ കൊണ്ടു മുറിവേല്പിക്കുകയും എന്റെ കഠിനാധ്വാനത്തിന്റെ ഫലമായുണ്ടാക്കിയ എറണാകുളത്തെ എൻറെ വീടും മറ്റും ഞാൻ പോലുമറിയാതെ ഓൺലൈനിൽ വീതം വച്ചുനൽകിയും, എന്റെ ഭാര്യയുടെ ദുഖത്തേപ്പോലും പരിഹസിച്ചു വാർത്തകൾ സൃഷ്ടിച്ചു കാഴ്ചക്കാരുടെ എണ്ണം കൂട്ടിയ യൂട്യൂബ് ചാനലുകൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു..”, മനോജ് കെ ജയൻ കുറിച്ചു.