‘ആരും വിളിക്കാറുണ്ടായിരുന്നില്ല, വരുമാനവുമില്ല! ദിലീപ് കാരണമാണ് വീട് കിട്ടിയത്..’ – വെളിപ്പെടുത്തി ശാന്തകുമാരി

250-ൽ അധികം സിനിമകളിലും നാടകങ്ങളിലും അഭിനയിച്ച് മലയാളി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ നടിയാണ് ശാന്തകുമാരി. അമ്മ വേഷങ്ങളിലൂടെ കൂടുതൽ പേർക്കും സുപരിചിതയെങ്കിലും നായികയായി വർഷങ്ങൾക്ക് മുമ്പ് അഭിനയിച്ച് സംസ്ഥാന അവാർഡ് നേടിയിട്ടുള്ള ഒരാളാണ് ശാന്തകുമാരിയെന്ന് പലർക്കും അത്ര അറിയില്ല. ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന സിനിമയിൽ ശാന്തകുമാരിയും ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ടായിരുന്നു. ഇപ്പോഴിതാ അതിന്റെ വിജയാഘോഷത്തിൻറെ ഒരു അഭിമുഖത്തിൽ പങ്കെടുക്കുമ്പോൾ തന്റെ ജീവിതകഥ പങ്കുവച്ചിരിക്കുകയാണ് ശാന്തകുമാരി. “എന്റെ ഹാർട്ട് ഓപ്പറേഷൻ ചെയ്തിരിക്കുകയാണെന്ന് പ്രചരിപ്പിച്ച് ആരും വിളിക്കാറില്ലായിരുന്നു. എനിക്ക് തന്നെ അറിയില്ല ഹാർട്ട് ഉണ്ടോ എന്നത്.

ആ കാരണം കൊണ്ട് അഞ്ച് വർഷമാണ് ഞാൻ വീട്ടിൽ ഇരുന്നത്. ഒറ്റ ഒരാളും എന്നെ വിളിക്കാറുണ്ടായിരുന്നില്ല. ഒരു വരുമാനവുമില്ലാതെ ഇരുന്നു. പല പ്രൊഡക്ഷനിലെയും കൺട്രോളർമാർ എനിക്ക് ആഹാരം കൊണ്ടുതരുമായിരുന്നു. ഞാൻ 13 വർഷം ഹോസ്റ്റലിൽ ആയിരുന്നു. ഈ പതിമൂന്ന് വർഷവും എനിക്ക് ഓരോത്തരും ആഹാരം എത്തിച്ചു തരുമായിരുന്നു. ഞാൻ ആരോടും പറഞ്ഞിട്ടില്ല.

അങ്ങനെയാണ് വീട് കിട്ടാൻ കാരണമായത്. ദിലീപ് എന്നെ കണ്ടെത്തി. ഇപ്പോൾ കുഴപ്പം ഒന്നുമില്ല. ജൂഡിനെ പോലെയുള്ള ആളുകളുണ്ടല്ലോ..”, ശാന്തകുമാരി ചിരിച്ചുകൊണ്ട് തന്റെ ആ വേദന പങ്കുവച്ചു. അമ്മ അസോസിയേഷന്റെ സഹായത്തോടെയാണ് ശാന്തകുമാരിക്ക് 2012-ൽ വീട് ലഭിച്ചത്. ആ വർഷങ്ങളിൽ ദിലീപ് എക്സ്ക്യൂട്ടീവ് മെമ്പറും വൈസ് പ്രസിഡന്റ് ആയുമൊക്കെ പ്രവർത്തിച്ചിരുന്നു.