‘മൂന്ന് വയസ്സിൽ അമ്മ നഷ്ടമായി, ആറാം വയസ്സിൽ സ്വന്തം അച്ഛൻ തന്നെ കാലനായി..’ – കണ്ണീരിലാഴ്ത്തിയ കുറിപ്പ്

ആറ് വയസ്സുള്ള നക്ഷത്ര എന്ന കൊച്ചുകുട്ടിയെ സ്വന്തം പിതാവ് മഴു ഉപയോഗിച്ച് വെട്ടി കൊ ലപ്പെടുത്തിയ വാർത്ത കഴിഞ്ഞ കുറച്ച് മണിക്കൂറുകൾക്ക് മുമ്പാണ് മലയാളികൾ ഞെട്ടലോടെ കേട്ടത്. ഏതെങ്കിലും ഒരു അച്ഛൻ ഇങ്ങനെ സാധിക്കുമോ എന്നുപോലും ചോദിച്ചുപോകുന്ന കാര്യം ദൈവത്തിന്റെ സ്വന്തം നാടായി അറിയപ്പെടുന്ന കേരളത്തിൽ തന്നെയാണ് സംഭവിച്ചിരിക്കുന്നത് എന്നതും എടുത്തുപറയേണ്ട ഒന്നാണ്. മാവേലിക്കരയിലാണ് സംഭവം നടന്നത്. രാത്രി ഏഴരയോടെയാണ് ഈ നീചമായ പ്രവർത്തി നടന്നത്.

മഴു ഉപയോഗിച്ച് മഹേഷ് മകൾ നക്ഷത്രയെ വെട്ടുകയും ബഹളം കേട്ട് മഹേഷിന്റെ സഹോദരിയുടെ വീട്ടിൽ നിന്ന് ഓടിയെത്തിയ അമ്മ സുനന്ദ കാണുന്നത് ചോരയിൽ കുളിച്ച് കിടക്കുന്ന കുഞ്ഞിനെയാണ്. ബഹളം വച്ച് പുറത്തേക്ക് ഓടിയ അമ്മയെയും മകന് ആക്രമിച്ചു. കൈയ്ക്ക് വെട്ടേൽക്കുകയും ചെയ്തു. പൊലീസ് എത്തിയാണ് മഹേഷിനെ കീഴ്‌പ്പെടുത്തിയത്. ഇപ്പോഴിതാ മാധ്യമപ്രവർത്തകയായ അഞ്ജു പാർവതി ഇതുമായി ബന്ധപ്പെട്ട് ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്.

പൊന്ന് മോളെ, എന്താണ് എഴുതേണ്ടത്? എന്താണ് പറയേണ്ടത്? അല്ലെങ്കിൽ തന്നെ ഇനി എഴുതിയിട്ടും പറഞ്ഞിട്ടും എന്ത്‌ കാര്യം? വല്ലാത്ത ദുര്യോഗം തന്നെയാണ് പൊന്നു മോളെ നിനക്കായി വിധി കാത്തുവച്ചത്. മൂന്ന് വയസ്സിൽ അമ്മ നഷ്ടമായ കണ്മണി കുഞ്ഞ്! പിന്നീട് ആറ് വയസ്സിൽ സ്വന്തം അച്ഛൻ തന്നെ കാലനായി ജീവനും എടുത്തു. അമിത ലഹരി ഉപയോഗത്തിന്റെ ഒടുവിലത്തെ ഇരയാണ് നക്ഷത്ര മോൾ. ഒരു അച്ഛന് ഇങ്ങനെ ഒക്കെ ആവാമോ എന്ന ആലങ്കാരിക ഭാഷ ഒന്നും ഉപയോഗിക്കുന്നില്ല.

ലഹരി സിരകളിൽ പടർന്നപ്പോൾ പിശാചായി മാറിയ ഒരുവന് എന്ത്‌ കുഞ്ഞ്, എന്ത്‌ അമ്മ! ഏറ്റവും സങ്കടം ഓൺലൈൻ മീഡിയകളും ചാനലുകളും ഈ പിഞ്ചുശരീരം വച്ച്, അവൾ ഉപയോഗിച്ചിരുന്ന കളിപ്പാട്ടങ്ങളും പുസ്തകങ്ങളും വരച്ചിരുന്ന ചിത്രങ്ങളും ഒക്കെ കാട്ടി റേറ്റിംഗ് കൂട്ടുന്ന ഉളുപ്പില്ലായ്മ കാണേണ്ടി വരുമല്ലോ എന്നോർത്തിട്ടാണ്. പൊന്നുമോളെ, അങ്ങകലെയുള്ള നക്ഷത്രലോകത്തിൽ അമ്മയ്‌ക്കരികെ സന്തോഷമായിട്ട് ഇരിക്ക്..”, അഞ്ജു കുറിച്ചു.